31.12.06

ഫയര്‍വര്‍ക്സ്‌ വെനസ്‌ഡേ

ഭാവിവരന്റെ ബൈക്കില്‍ , ഒരു ക്ലീനിംഗ്‌ ഏജന്‍സിയുമായി ബന്ധപ്പെട്ട്‌ , നഗരത്തിലേക്ക് വീട്ട്ജോലിക്കായി പോകുന്ന റൗഹി യെന്ന പെണ്‍കുട്ടിയില്‍ നിന്നാണ്‌ അസ്‌ഹര്‍ ഫര്‍ഹാദിയുടെ ഇറാനിയന്‍ ചിത്രം 'ഫയര്‍വര്‍ക്സ്‌ വെനെസ്‌ഡേ' യുടെ തുടക്കം. അവള്‍ എത്തിപ്പെടുന്ന തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ള വീട്ടിലെ ദാമ്പത്യപൊരുത്തക്കേടുകളിലൂടെ ചിത്രം വികാസം പ്രാപിക്കുന്നു.

തലേന്ന് ഭാര്യയുമായി വഴക്കടിച്ച്‌,ജനാലചില്ലു പൊട്ടിച്ചതിന്റെ ഫലമായി കൈയ്യില്‍ ബാന്‍ഡേജ്‌ മായി കഴിയുന്ന കുടുംബനാഥന്‍ മോര്‍ട്ട്‌സെ, ഒപ്പം ഇയാള്‍ക്ക്‌ അടുത്ത ഫ്ലാറ്റിലെ സുന്ദരിയായ ബ്യൂട്ടീഷനുമായി അവിഹിതബന്ധം സംശയിക്കുന്ന ഭാര്യ മൊജാദ്‌. സംശയങ്ങളും ഒളിപ്പിച്ച്‌ വെച്ച വികാരങ്ങളും വിശ്വാസമില്ലായ്മയില്‍ നിന്നുടലെടുക്കുന്ന ഭയവുമൊക്കെ വ്യക്തമാക്കുന്ന ആധുനിക ഇറാനിയന്‍ കുടുംബബന്ധങ്ങളിലെ സ്വരച്ചേര്‍ച്ചയില്ലായ്മ, വിവാഹബന്ധത്തിന്റെ പവിത്രതയെക്കുറിച്ച്‌ മാത്രം സ്വപ്നം കണ്ട്‌ കഴിയുന്ന നാട്ടിന്‍പുറത്ത്‌കാരി റൗഹിയില്‍ ഉണ്ടാക്കുന്ന ആശങ്കകളും വിഹ്വലതകളുമാണ്‌ ചിത്രം ചര്‍ച്ചചെയ്യുന്നത്‌.

റൗഹി വരുന്നതിനു മുന്‍പും പിന്‍പും മൊജാദ്‌ കൂടുതല്‍ സമയവും ചിലവിടുന്നത്‌ ബാത്ത്‌ റൂമിന്റെ ചുവരില്‍ കാതോര്‍ത്ത്‌ ബ്യൂട്ടിഷന്റെ വീട്ടിലെ രഹസ്യങ്ങളിലേക്കാണ്‌.റൗഹിയെ പുരികം ശരിയാക്കാനെന്ന് വ്യാജേന രഹസ്യം ചോര്‍ത്താനായി അവരുടെ പാര്‍ലറിലേക്ക്‌ അയയ്ക്കുന്നുമുണ്ടീ സംശയാലുവായ വീട്ടുകാരി. ഏതാണ്ട്‌ ബന്ധം വേര്‍പെടലിന്റെ വക്കത്തെത്തിനില്‍ക്കുന്ന ഈ കുടുംബം റൗഹിയുടെ ചില ബുദ്ധിപരമായ ഉത്തരങ്ങളിലൂടെ തല്‍ക്കാലത്തേക്കെങ്കിലും സമരസപ്പെടുന്നു.

ഇറാനിയന്‍ ന്യൂ ഇയര്‍ ആഘോഷമായ ഷഹര്‍ ഷന്‍സെ സൂരി (ബുധനാഴ്ചയിലെ കരിമരുന്ന് പ്രയോഗം)യുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഫര്‍ഹാദി, അവസാന ചില രംഗങ്ങളില്‍ കഥാപാത്രങ്ങളെയും സംഭവങ്ങളെയും പശ്ചാത്തലവുമായി കൂട്ടിയിണക്കുന്നു.റൗഹിയെ നേരം വൈകിയതിനാല്‍ ഗ്രാമത്തിലേക്ക്‌ തിരികെയെത്തിക്കാനും, അതിനു മുന്‍പ്‌ മകനെ കരിമരുന്ന്പ്രയോഗം കാണിക്കാന്‍ പാര്‍ക്കിലേക്കും കൊണ്ട്‌പോകുന്നതോടെ മോര്‍ട്ട്‌സെയുടെ ഒളിച്ച്‌ വെച്ച വികാരങ്ങളിലേക്കും വിചാരങ്ങളിലേക്കും നാമെത്തുന്നു.

ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ലാത്ത വിവാഹജീവിതത്തിന്റെ കടുത്ത യാഥാര്‍ത്ഥ്യത്തിലേക്കും, ഒപ്പം ആശങ്കകളിലേക്കും റൗഹിയെ തള്ളിവിടുന്ന ചില സംഭവങ്ങളാണ്‌ പിന്നീട്‌. പക്ഷേ അയാള്‍ ഒരിക്കലും ഈ ജോലിക്കാരിയോട്‌ മോശമായി പെരുമാറുന്നുമില്ല, മാത്രമല്ല, അവളെ സുരക്ഷിതമായി ഗ്രാമാതിര്‍ത്തിയില്‍ കാത്തുനില്‍ക്കുന്ന ഭാവിവരന്റെയരുകിലെത്തിക്കുകയും ചെയ്യുന്നു.

ഇന്നെത്തെ ആധുനിക ടെഹ്‌റാനിലെ സ്ത്രീ-പുരുഷ ബന്ധത്തിന്റെ സംഘര്‍ഷവും, കളങ്കമില്ലാത്ത നാട്ടിന്‍പുറത്ത്‌കാരിയില്‍ ഉടലെടുക്കുന്ന ആശങ്കകളും ചര്‍ച്ചചെയ്യുന്നതിനൊപ്പം വ്യത്യസ്ഥമായ പശ്ചാത്തലമൊരുക്കുന്നതിലൂടെ യുദ്ധത്തിനേക്കാള്‍ കുഴപ്പമാര്‍ന്ന ദൈനംദിന അക്രമങ്ങളിലേക്കും വിരല്‍ചൂണ്ടുവാന്‍ സംവിധായകന്‍ ശ്രമിച്ച്‌കാണുന്നു. ഇതിന്‌ സഹായകമാകുന്നതാണ്‌ ഹുസൈന്‍ ജാഫ്രിയന്റെ ചടുലമാര്‍ന്ന ഛായാഗ്രഹണം. ശരാശരി ഇറാനിയന്‍ സിനിമകളില്‍ നിന്നും വ്യത്യസ്ഥമായി മെലോഡ്രാമയിലേക്ക്‌ ഏതു സമയത്തും നയിക്കപെടാമെന്ന് തോന്നിപ്പിക്കുംവിധം കഥ പറയാന്‍ ശ്രമിച്ചിരിക്കുന്ന ശൈലി ശ്രദ്ധേയമായി തോന്നി.

സീസ്‌ ഫയര്‍ (Cease Fire)



പൂര്‍ണ്ണമായിട്ടല്ലങ്കില്‍ കൂടി യാഥാസ്ഥിതിക മനോഭാവം വെച്ച്‌ പുലര്‍ത്തുന്ന ഒരു യുവാവും , കുറച്ച്‌ ഉയര്‍ന്ന ചിന്താഗതി പുലര്‍ത്തി ജീവിക്കുന്ന യുവതിയും തമ്മിലുടലെടുക്കുന്ന പ്രണയവും, വിവാഹവും, ഒപ്പം വിവാഹജീവിതത്തിന്റെ ഒന്നാം ദിവസം തന്നെ ആരംഭിക്കുന്ന പൊരുത്തക്കേടുകളും സരസമായവതരിപ്പിക്കുന്നു സീസ്‌ ഫയര്‍ എന്ന ചിത്രത്തിലൂടെ ഇറാനിയന്‍ വനിതാ സംവിധായിക തഹ്‌മിനാ മിലാനി.

വനിതാ വിമോചകപ്രസ്ഥാനങ്ങളിലൂടെ ശ്രദ്ധേയയായ മിലാനിയുടെ മുന്‍ചിത്രങ്ങളേപ്പോലെ കടുത്തതല്ലങ്കിലും സ്ത്രീയുടെ ഉയര്‍ന്നതെന്ന് കരുതുന്ന ചിന്താതലം തന്നെയാണിതിലും പ്രതിപാദിക്കുവാന്‍ ശ്രമിച്ച്‌ കാണുന്നത്‌; പക്ഷേ വ്യത്യസ്ഥമായ വിമര്‍ശനാത്മക റൊമാന്റിക്‌ കോമഡിയിലൂടെയാണന്ന് മാത്രം.

ഒരു വലിയ പ്രോജക്റ്റിന്റെ സൂപ്പര്‍വൈസിംഗ്‌ ആര്‍ക്കിടെക്ടായ 'സയ' എന്ന സുന്ദരി, ആ പ്രോജക്റ്റിന്റെ തന്നെ കരാറുകാരന്റെ എഞ്ചിനീയര്‍ ആയ 'യൂസഫ്‌' മായി അടുപ്പത്തിലാകുകയും വിവാഹിതരാകുകയും ചെയ്യുന്നു. രണ്ടാളും വിദ്യാഭ്യാസം, പണം, സൗന്ദര്യം തുടങ്ങിയവയെല്ലാം ധാരാളമായുള്ളവര്‍, പക്ഷേ ദാമ്പത്യത്തിന്റെ ഒന്നാം ദിനം തന്നെ പൊരുത്തക്കേടുകളുമാരംഭിക്കുന്നു. പരസ്പരം വഴക്ക്‌ കൂടി ഓരോന്നായി എറിഞ്ഞുടയ്ക്കുകയും, വസ്ത്രങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയവ നശിപ്പിക്കുകയും ചെയ്യുന്നു.നര്‍മ്മത്തില്‍ പൊതിഞ്ഞ ഈ രംഗങ്ങള്‍, പക്ഷേ പ്രണയത്തിന്റെ വൈകാരിക മുഹൂര്‍ത്തങ്ങളും സമ്മാനിക്കുന്നു.

ബന്ധം വേര്‍പിരിയാന്‍ തീരുമാനിക്കുന്ന സയ വക്കീലിന്റെ അടുത്തേക്ക്‌ പോകുംവഴി, ആ കെട്ടിടത്തില്‍ തന്നെയുള്ള സൈക്യാട്രിസ്റ്റിന്റെ ക്ലിനിക്കില്‍ ചെന്നുപെടുന്നു. അദ്ദേഹത്തിന്റെ ശാന്തസുന്ദരമായ കൗണ്‍സിലിംഗിനിടയില്‍ സയ മുന്‍പ്‌ നടന്ന കാര്യങ്ങള്‍ പറയുന്ന ഫ്ലാഷ്‌ബായ്ക്കിലൂടെയാണ്‌ യൂസഫുമായുള്ള ജീവിതത്തിലെ പൊരുത്തക്കേടുകളും പ്രണയവുമൊക്കെതന്നെ അനാവരണം ചെയ്യുന്നത്‌. ഇതേ സ്ഥലത്ത്‌ യൂസഫും എത്തിപ്പെടുന്നു. ഇരുവരേയും ഗോപ്യമായ കൗണ്‍സിലിംഗിലൂടെ അദ്ദേഹം ഒരുമിപ്പിക്കുവാന്‍ ശ്രമിക്കുന്നു. വേണ്ടുവോളം വിദ്യാഭ്യാസവും ഉയര്‍ന്ന ചിന്താഗതിയുമൊക്കെയുണ്ടങ്കിലും ഉള്ളിന്റെയുള്ളില്‍ ഉറങ്ങികിടക്കുന്ന കുട്ടിത്തമാണ്‌ പ്രശ്നമെന്ന് അയാള്‍ ബോധ്യപ്പെടുത്തികൊടുക്കുന്നു.

സയ യുടെ വീക്ഷണത്തിലൂടെയുള്ള ഫ്ലാഷ്‌ബായ്ക്കായതിനാലാവണം കുടുംബയുദ്ധങ്ങളിലെല്ലാം മേല്‍ക്കോയ്മ നേടുന്നതും അവള്‍ തന്നെ. യൂസഫ്‌ എന്ന കഥാപാത്രം അവളുമായി എപ്പോഴും വഴക്കടിക്കുന്നുവെങ്കിലും പിരിയാനാവാത്ത വിധം പ്രണയത്തിലുമാണ്‌.വളരെ ലഘുവായ കഥാതന്തു , രസകരമായി വികസിപ്പിക്കുവാനും ,വളരെ കുറഞ്ഞകഥാപാത്രങ്ങളിലൂടെ തന്നെ, നര്‍മ്മം ചാലിച്ച്‌ അവതരിപ്പിക്കുവാനും സംവിധായികയ്ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. എങ്കിലും ചിത്രത്തില്‍ മുഴച്ച്‌ നില്‍ക്കുന്നത്‌ തഹ്‌മിന മിലാനിയുടെ ഫെമിനിസ്റ്റ്‌ ആശയങ്ങള്‍ തന്നെയാണ്‌.

സയ യെ അവതരിപ്പിച്ച പുതുമുഖം മഹ്‌നാസ്‌ അഫ്‌ഷര്‍, യൂസഫിനെ അവതരിപ്പിച്ച റേസാ ഗോള്‍സാര്‍ എന്നിവരുടെ അഭിനയചാതുരി ചിത്രത്തിന്‌ രസകരമായ ഒഴുക്ക്‌ നല്‍കുന്നു.ഒപ്പം ചിത്രീകരണം ഇറാനില്‍ തന്നെ നടന്നതോയെന്ന് (?)സംശയിപ്പിക്കുന്ന ചില ഷോട്ടുകളുമായി ക്യാമറചലിപ്പിച്ചിരിക്കുന്ന അലി റേസയും ചിത്രം ആവശ്യപ്പെടുന്ന വൈകാരികവും ചടുലവുമായ പശ്ചാത്തല സംഗീതവുമായി നാസര്‍ അസറും.

പതിനൊന്നാമത്‌ അന്താരാഷ്ട്രചലച്ചിത്രമേളയും ഞാനും

പതിനൊന്നാമത്‌ അന്താരാഷ്ട്രചലച്ചിത്രമേളയ്ക്ക്‌ കൊടിയിറങ്ങുമ്പോള്‍ ഞാന്‍ നൈജീരിയയിലേക്കുള്ള മടക്കയാത്രയിലായിരുന്നു. അവധിദിനങ്ങള്‍ മേളയോടൊപ്പം ആഘോഷിക്കുവാന്‍ തീരുമാനിച്ചെങ്കിലും പക്ഷേ മേളയവസാനിച്ച അന്നു തന്നെ തിരികെ വണ്ടികേറേണ്ടിവരുമെന്ന് നിനച്ചില്ല. മേളയാകട്ടെ , കഴിഞ്ഞവര്‍ഷങ്ങളിലെപ്പോലെ അത്ര നിലവാരം പുലര്‍ത്തിയുമില്ല.

ആകെ ഇരുനൂറ്റി അന്‍പതിലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെങ്കിലും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയത്‌ വിരലിലെണ്ണാവുന്നവയേയുള്ളൂ, കാണാന്‍കഴിഞ്ഞതും. ആകെ മാറിമറിഞ്ഞ ഷെഡ്യൂളുകളും, സംഘാടനത്തിലെ പോരായ്മയും, സാങ്കേതികമായ പിഴവുകളും മുന്‍വര്‍ഷങ്ങളില്‍ തിരുവനന്തപുരം മേളയ്ക്കുണ്ടായിരുന്ന പകിട്ട്‌ കുറച്ച്‌ കളഞ്ഞു ഇത്തവണ. ശ്രീ.അടൂര്‍ഗോപാലകൃഷ്ണന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി വന്നതിനു ശേഷമാണ്‌, ഡെലിഗേറ്റ്‌ ഫീസ്‌ വെച്ചതും (ആദ്യം നൂറ്‌ രൂപയായിരുന്നത്‌ പിന്നീട്‌ ഇരുന്നൂറായി മാറി) വെറുതേ ജാഢയ്ക്ക്‌ പാസ്സ്‌ സംഘടിപ്പിച്ച്‌, യഥാര്‍ത്ഥ ഫെസ്റ്റിവല്‍ കാഴ്ച്ചക്കാരെ വേദിയില്‍ അടുപ്പിക്കാതിരുന്നവരെ നിയന്ത്രിച്ചതും. അന്നും പിന്നീട്‌ ശ്രീ.ടി.കെ.രാജീവ്‌കുമാര്‍ ചെയര്‍മാനായപ്പോഴും വളരെ നന്നായിതന്നെ ഓര്‍ഗനൈസ്‌ ചെയ്തിരുന്ന ശ്രിമതി ബീനാപോളിന്റെ ഫെസ്റ്റിവല്‍ നേതൃത്വം പക്ഷേ ഇക്കുറി വേണ്ടപോലെ ശോഭിച്ചില്ലന്ന് വേണം പറയാന്‍. ചെയര്‍മാന്‍ മാറിയത്‌ കൊണ്ടാണോ ആവോ, ആകെയൊരു അലമ്പ്‌ മൊത്തം സംഘാടനത്തില്‍ വന്ന് പെട്ടു.

കുറച്ചെങ്കിലും നിലവാരമുള്ള ചിത്രങ്ങള്‍, കാശുമുടക്കി പാസ്സെടുത്ത പ്രേക്ഷകര്‍, നിലത്തിരുന്നും നിന്നും കാണുവാന്‍ തയ്യാറാകുമ്പോഴും അക്കാദമി നിസ്സംഗരായിരുന്നു. മേളതുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഫെസ്റ്റിവല്‍ ബുക്ക്‌ കിട്ടാത്തതും, ഷെഡ്യൂളില്‍ പറഞ്ഞപ്രകാരം പ്രദര്‍ശനങ്ങള്‍ നടക്കാത്തതും, അക്കാദമി പൊങ്ങച്ചസഞ്ചിയിലിട്ട്‌ കൊണ്ട്‌ വന്ന വോള്‍വര്‍ പോലുള്ള ചിത്രങ്ങള്‍, തീയറ്ററിന്റെ സാങ്കേതികമേന്മയില്ലാത്തത്‌ കാരണം പ്രദര്‍ശനം നടക്കാതെ പോയതും (പിന്നിട് പ്രദര്‍ശിപ്പിച്ചു, പക്ഷേ നഷ്ടമായത് മറ്റൊരു നല്ല ചിത്രവും) പോലുള്ള സംഭവങ്ങള്‍ അടുത്തിടയൊന്നും മേളയിലുണ്ടായിട്ടില്ല.

തീയറ്ററുകളുടെ തിരഞ്ഞെടുപ്പും ഇക്കുറി വ്യത്യസ്ഥമായിരുന്നു.കലാഭവന്‍, കൈരളി/ ശ്രീ ഇരട്ടതീയറ്ററുകളും, ന്യൂ തീയറ്ററും, ശ്രീകുമാര്‍/ശ്രീവിശാഖ്‌ ഇരട്ടതീയറ്ററുകളുമായിരുന്നു നേരത്തെയുണ്ടായിരുന്ന പ്രധാന പ്രദര്‍ശനവേദികള്‍. കലാഭവനിലൊഴിച്ച്‌ ബാക്കിയിടങ്ങളില്‍ എളുപ്പം എത്തിപ്പെടാനും പറ്റുമായിരുന്നു. എന്നാല്‍ ഇത്തവണ ശ്രീകുമാര്‍/ശ്രീവിശാഖ്‌ ഒഴിവാക്കി, റെയില്‍വേ പാളത്തിനപ്പുറം കിടക്കുന്ന കൃപ തിരഞ്ഞെടുത്തത്‌, കുറച്ചൊന്നുമല്ല ആശയകുഴപ്പം പതിവു ഡെലിഗേറ്റുകളില്‍ സൃഷ്ടിച്ചത്‌. തീയറ്ററുകളുടെ എണ്ണത്തില്‍വന്ന ഈ കുറവ്‌ നല്ല ചിത്രങ്ങളുടെ റിപ്പീറ്റ്‌ ഷോയെയും ബാധിച്ചു.

ജോണ്‍ ഏബ്രഹാമിന്റെകൂടി പേര്‌ ചീത്തയാക്കാന്‍ ഇറങ്ങിപുറപ്പെടാറുള്ള 'ഒഡേസ്സ' പ്രവര്‍ത്തകരുടെ ലീലാവിലാസങ്ങള്‍ ഈ മേളയില്‍ അധികം കണ്ടില്ല, ഒഡേസ്സ അന്യം നിന്നു പോയോ എന്തോ.!അതുപോലെ തന്നെ മറ്റൊന്ന് കവി അയ്യപ്പന്റെ അസാന്നിദ്ധ്യമായിരുന്നു. ആദ്യ ദിനങ്ങളില്‍ ഏതോ തീയറ്ററില്‍, അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ രണ്ട്‌ പേര്‍ അടികൂടുന്നത്‌ ഒരു പത്രം പടമുള്‍പ്പടെ പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും പിന്നീട്‌ കാണാന്‍ കഴിഞ്ഞില്ല, അല്ലെങ്കില്‍ രണ്ടണ്ണം അടിച്ച്‌ പൂസായി 'തലയ്ക്ക്‌ മീതേ ശൂന്യാകാശം' പാടാറുള്ളത്‌ കേള്‍ക്കാന്‍ കഴിഞ്ഞില്ല. നനയ്ക്കാത്ത, കുളിയ്ക്കാത്ത ബുദ്ധിജീവിനാട്യങ്ങള്‍ ഇത്തവണ അധികമൊന്നുമുണ്ടായില്ലന്നതും ശ്രദ്ധേയമായി. ചര്‍ച്ചകളും വാഗ്വാദങ്ങളും അധികമൊന്നുണ്ടാവാത്തത്‌ മേളയ്ക്ക്‌ നിലവാരം കൂടിയത്‌ കൊണ്ടോ കുറഞ്ഞത്‌ കൊണ്ടോയെന്നുമറിയില്ല.

മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച വയലിന്‍, ഫയര്‍വര്‍ക്സ്‌ വെനസ്‌ഡേ, കിസ്സ്‌ മീ നോട്ട്‌ ഓണ്‍ ദി ഐസ്‌, ഫുള്‍ ഓര്‍ എംപ്റ്റി, ദി ഗേസ്‌, ശങ്കര എന്നിവ ശ്രദ്ധേയമായി. ഓപ്പറ ജാവ കാണാനും കഴിഞ്ഞില്ല. ടി.വി.ചന്ദ്രന്റെ തമിഴ്‌ ചിത്രം ആടും കൂത്ത്‌, എം.പി.സുകുമാരന്‍ നായരുടെ ദൃഷ്ടാന്തം, തുടങ്ങിയചിത്രങ്ങളുള്‍പ്പെടെ 14 ചിത്രങ്ങളാണ്‌ മത്സരവിഭാഗത്തിലുണ്ടായിരുന്നത്‌.

ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച അഞ്ച്‌ ഇറാനിയന്‍ ചിത്രങ്ങളും ശരാശരി നിലവാരം പുലര്‍ത്തി.അതുപോലെ വോള്‍വര്‍, ദി വിന്‍ഡ്‌ ദാറ്റ്‌ ഷേക്ക്‌ ദി ബാര്‍ലി, വെല്‍ക്കം ടു പാരഡൈസ്‌ പോലുള്ള ചിത്രങ്ങളും. ഒരുവിധം നല്ല സിനിമയായിരുന്ന കിം കി ഡ്യൂക്കിന്റെ ദി ബോ കാണാന്‍കഴിഞ്ഞില്ല. കഴിഞ്ഞ വര്‍ഷത്തെ നല്ല റിട്രോസ്പെക്ടീവുകളിലൊന്നായിരുന്നു കിം കി ഡ്യൂക്കിന്റെ സൗത്ത്‌ കൊറിയന്‍ ചിത്രങ്ങള്‍, ശ്രദ്ധേയവും.

മലയാള സിനിമയ്ക്ക്‌ കുറച്ചധികം പ്രാധാന്യം ഈ വര്‍ഷമുണ്ടായതായി തോന്നി. അടൂരിന്റെ എല്ലാ ചിത്രങ്ങളുടെയും റിട്രോസ്പെക്ടീവ്‌ പാക്കേജിന്‌ ഒരു വിധം നല്ല തിരക്കുമുണ്ടായതായികണ്ടു. അതുപോലെ ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ശ്രീവിദ്യ, പത്മിനി എന്നിവര്‍ക്ക്‌ ആദരാഞ്ജലികള്‍ അര്‍പ്പിച്ച ചിത്രങ്ങളും,പുതിയ മലയാള സിനിമാ വിഭാഗത്തില്‍ അച്ചനുറങ്ങാത്ത വീട്‌ (ലാല്‍ ജോസ്), അത്ഭുതം (ജയരാജ്‌)കറുത്ത പക്ഷികള്‍(കമല്‍),നോട്ടം(ശശി പരവൂര്‍), പുലിജന്മം(പ്രിയനന്ദനന്‍)സൈറ(ഡോ.ബിജു), തന്മാത്ര(ബ്ലെസ്സി) തുടങ്ങിയ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. തന്മാത്രയിലെ സെന്‍സര്‍ ചെയ്യാത്ത രംഗങ്ങള്‍ക്കായി അതിനു മുന്‍പ്‌ പ്രദര്‍ശിപ്പിച്ച ചിത്രം മുതല്‍ക്കേ ചിലര്‍ കാത്തിരിക്കുന്നതും കണ്ടു.

ഇന്ത്യന്‍ സിനിമാ വിഭാഗം പൊതുവേ ശുഷ്കമായിരുന്നു.മഹേശ്വതാദേവിയുടെ കഥയെ അവലംബിച്ചവതരിപ്പിച്ച്‌ മാട്ടി മേയ്‌ എന്ന മറാത്തി ചിത്രമാണ്‌ ആ വിഭാഗത്തില്‍ കുറച്ചെങ്കിലും ശ്രദ്ധേയമായത്‌. ബ്രസീലിയന്‍ സംവിധായകന്‍ ഗ്ലോബര്‍ റോഷെ, ഫ്രഞ്ച്‌ നവതരംഗ സവിധായകന്‍ ലുയി മാള്‍ എന്നിവരുടെ റിട്രോസ്പെക്ടീവ്‌ പാക്കേജുകള്‍ പക്ഷേ വളരെയൊന്നും പ്രേക്ഷകരെ നേടിയില്ല. അതുപോലെ തന്നെ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തിയവതരിപ്പിച്ച ദക്ഷിണാഫ്രിക്കന്‍ ചിത്രങ്ങളും, ആദ്യകാല ഇറാനിയന്‍ ചിത്രങ്ങളും, ഷെഡ്യൂളിങ്ങിലെ പോരായ്മകൊണ്ട്‌ പ്രേക്ഷകരെത്താതെ പോയി. കുറച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടത്‌ ഫ്രഞ്ച്‌ കോമഡി പാക്കേജായിരുന്നു.

മേളയില്‍ കണ്ട ചില ചിത്രങ്ങളെ കുറിച്ച്‌ എഴുതി തുടങ്ങിയെങ്കിലും തിരക്ക്‌ മൂലം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല, വരും ദിവസങ്ങളില്‍ തുടരാമെന്ന് കരുതട്ടെ.

പുതുവത്സരാശംസകള്‍

14.12.06

ലിറ്റില്‍ റെഡ് ഫ്‌ളവേഴ്‌സ്

ലിറ്റില്‍ റെഡ് ഫ്‌ളവേഴ്‌സ് (ചൈന-ഇറ്റലി/2006/35എം‌എം/കളര്‍/92മിനുട്ട്/മന്‍ഡാരിന്‍)




ചെറിയ കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി 'ഷാങ്ങ്‌ യുവാന്‍' സംവിധാനം ചെയ്തവതരിപ്പിക്കുന്ന ചൈനീസ്‌ ചിത്രമാണ്‌ ' ലിറ്റില്‍ റെഡ്‌ ഫ്‌ളവേഴ്സ്‌'. 50 കളിലെ എന്ന്‌ തോന്നിപ്പിക്കുന്ന ഒരു ചൈനീസ്‌ ബോര്‍ഡിംഗ്‌ നഴ്‌സറി സ്കൂള്‍ ആണ്‌ പശ്ചാത്തലം. നാലു വയസ്സുകാരന്‍ ഫാങ്ങ്‌ ക്യുയാങ്ങ്‌ക്യുയാങ്ങ്‌ ഈ പാഠശാലയിലെത്തുന്നതോടെ തുടങ്ങുന്ന ചിത്രം, വ്യവസ്ഥാപിത രീതികളുമായുള്ള പൊരുത്തപ്പെടലും പൊരുത്തക്കേടുകളും അനുസരണശീലങ്ങളുടെ ചിട്ടയായ (?) പഠനരീതികളും വെളിവാക്കുന്നു.

നല്ല ശീലങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവ കുട്ടികളിലേക്ക്‌ അടിച്ചേല്‍പ്പിക്കുവാന്‍ പരിശ്രമിക്കുകയും ചെയ്യുന്ന മിസ്‌.ലീ യെന്ന അധ്യാപികയുടെ പ്രധാന തുറുപ്പ്ചീട്ടാണ്‌ 'ചുവന്ന പൂക്കള്‍' എന്ന സമ്മാനപദ്ധതി. ശരിയായ രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കുകയും അനുസരിക്കുകയും ചെയ്യുന്ന കുട്ടികള്‍ക്ക്‌ ലീ ചുവന്നപൂവുകള്‍ സമ്മാനിയ്ക്കുന്നു. മത്സരബുദ്ധിയോടെ സമ്മാനപ്പൂക്കള്‍ നേടാനും ക്ളാസ്‌ റൂമിലെ ബോര്‍ഡ്‌ ഡിസ്‌പ്ളേയില്‍ പൂജ്യം സ്കോറില്‍ നിന്ന്‌ കരകേറാനും മിടുക്കനെങ്കിലും നവാഗതനായ കൊച്ചു ക്യുയാങ്ങിന്‌ കഴിയുന്നില്ല. അവനിപ്പോഴും തനിയെ വസ്ത്രം ധരിക്കാനറിയില്ല, കിടക്കയില്‍ മൂത്രമൊഴിയ്കുകയും ചെയ്യും.സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനവന്‍ ശ്രമിക്കുന്നുണ്ടങ്കിലും കഴിയുന്നില്ല, ചിലപ്പോഴെങ്കിലും ഒറ്റപ്പെടുകയും ചെയ്യുന്നു. പക്ഷേ അടിച്ചമര്‍ത്തലിനെതിരേ പ്രതികരിക്കുന്ന ക്യുയാങ്ങിണ്റ്റെ ചോദ്യശരങ്ങള്‍ കുട്ടികളുടെ മാത്രമല്ല വലിയവരുടെ ലോകത്തും ഒരുപാട്‌ അര്‍ത്ഥതലങ്ങള്‍ ഉളവാക്കുന്നവയാണ്‌.
ഒറ്റപ്പെടലിന്റെ വേദനയില്‍ രാത്രികാലങ്ങളില്‍ സ്വന്തം നിഴലിനോട്‌ കൂട്ടുകൂടാനും കളിയ്കാനും മറ്റും അവന്‍ ശ്രമിക്കുന്നു. അടിച്ചമര്‍ത്തലിനെതിരേ ക്യുയാങ്ങ് പ്രതികരിയ്ക്കുന്നതും സംഘം ചേരാന്‍ മറ്റ്‌ കുട്ടികളെ പ്രേരിപ്പിക്കുന്നതും,അതില്‍ വിജയിക്കുന്നതും ഇടക്കാലത്തേങ്കിലും കൂട്ടുകാരുടെ ഹീറോ ആയി മാറുന്നതും ശിക്ഷാനടപടികളുടെ ഭാഗമായി വീണ്ടും ഒറ്റപ്പെടുന്നതും വളരെ മനോഹരമായും ലളിതമായും ചിത്രീകരിച്ചിട്ടുണ്ട്‌ ഷാങ്ങ്‌ യുവാന്‍.



നമുക്കൊരിക്കലും തിരിച്ചുകിട്ടാതെ നഷ്ടപ്പെടാനുള്ളതാണ്‌ കുട്ടിക്കാലമെന്ന്‌ ആദര്‍ശപ്രസംഗ ത്തിനൊപ്പം ചെറുകുസൃതികള്‍ക്ക്‌ ക്യുയാങ്ങിനെ മറ്റ്‌ കുട്ടികളില്‍ നിന്ന്‌ ഒറ്റപ്പെടുത്തുവാന്‍ നിര്‍ദ്ദേശം നല്‍കുന്ന ഹെഡ്മിസ്‌ട്രസ്സും, കുട്ടികളില്‍ നല്ല ശീലങ്ങള്‍ എന്നപേരില്‍ തന്റേതായ ചിട്ടവട്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുകയും അതില്‍ ആനന്ദിക്കുകയും ചെയ്യുന്ന മിസ്‌.ലീ യെന്ന അധ്യാപിയകയും പക്ഷേ 'ക്യുയാങ്ങ്‌' എന്ന നാലുവയസുകാരന്റെ ധിക്ഷണാശക്തിയ്ക്കു മുന്‍പില്‍ ചിലപ്പോഴെങ്കിലും പതറിപ്പോകുന്നുണ്ട്‌. നര്‍മ്മം കലര്‍ത്തിയ തിരക്കഥാരചന ചിലപ്പോഴൊക്കെയും ക്യുയാങ്ങ്‌ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നമ്മുടേത്‌ കൂടിയാണന്ന തോന്നലില്‍ അവന്റെ ഒറ്റയാള്‍ പോരാട്ടത്തിനൊപ്പം കൂടാന്‍ പ്രേരിപ്പിക്കും വിധം വിങ്ങലുണ്ടാക്കുകയും ചെയ്യുന്നു. സമകാലിക രാഷ്ട്രീയം ചെറുതായെങ്കിലും ചര്‍ച്ചചെയ്യുവാന്‍ ചിത്രം ശ്രമിക്കുന്നുമുണ്ട്‌

2006 ല്‍ നിര്‍മ്മിച്ച ഈ 92 മിനുട്ട് ചൈന-ഇറ്റലി സംയുക്ത ചിത്രം ബെര്‍ലിന്‍ ഇന്റെര്‍നാഷണല്‍ ഫെസ്റ്റിവലില്‍ പുരസ്ക്കാരം നേടി.

11.12.06

മേള- മൂന്നാം ദിനം

ഇറാന്‍ ചിത്രങ്ങള്‍ക്ക്‌ ഇത്രയധികം പ്രേക്ഷകര്‍ വേറൊരു മേളയിലുമുണ്ടാകില്ലന്ന്‌ തോന്നുന്നു. രാവിലെ മക്‌മല്‍ ബഫിന്റെ ‘സ്ക്രീം ഓഫ്‌ ദ്‌ ആന്റ്സ്‌ ‘ പ്രതീക്ഷത്രനിലവാരം പുലര്‍ത്തിയില്ലെങ്കിലും നിറഞ്ഞുകവിഞ്ഞ കൈരളി തീയറ്റര്‍ അടുത്ത ഇറാനിയന്‍ ചിത്രത്തിനായി കാത്തിരുന്നു. കഷ്ടകാലത്തിന്‌ പുറത്തേക്കിറങ്ങിയ ഞങ്ങള്‍ കുടുങ്ങുകയും ചെയ്തു.അതുകൊണ്ടെന്താ അസ്‌ഗര്‍ ഫര്‍ഹാദിയുടെ 'ഫയര്‍വര്‍ക്സ്‌ വെഡ്‌നെസ്‌ ഡേ‘, ഒറ്റക്കാലിലും തറയിലിരുന്നുമൊക്കെ കാണേണ്ടി വന്നു. സമകാലിക ഇറാനിയന്‍ ജീവിതത്തിലെ കുടുംബകലഹം, ദാമ്പത്യ തകര്‍ച്ച,നായകന്റെ പരസ്ത്രീ ബന്ധം തുടങ്ങിയവയെല്ലാം ചേര്‍ത്തുവെച്ച ചലച്ചിത്ര അനുഭവമായി ഈ ഇറാനിയന്‍ ചിത്രവും. ഒന്നേമുക്കാല്‍ മണിക്കൂറോളം നിന്നും ഇരുന്നും കാണേണ്ടിവന്ന ചിത്രത്തിന്റെ ആവേശത്തില്‍ പെഡ്രോ അല്‍മോദവര്‍ സംവിധാനം ചെയ്ത സ്പാനിഷ്‌ ചിത്രം 'വോള്‍വര്‍'; മേളയുടെ തന്നെ ചിത്രമാകുമെന്ന്‌ പ്രകീര്‍ത്തിക്കപെട്ടതിനാലാകും 'കൃപ' തീയറ്ററില്‍, ഞങ്ങള്‍ എത്തുമ്പോള്‍ നില്‍ക്കുവാന്‍ പോലുമിടമില്ലാത്തവിധം നിറഞ്ഞ്‌ കവിഞ്ഞിരിക്കുന്നു.
ചുവരിലൊട്ടിച്ചിരിക്കുന്ന പിന്നീട്‌ വീണ്ടും പ്രദര്‍ശിപ്പിക്കുമെന്ന അറിയിപ്പില്‍ ആശ്വസിച്ച്‌ ന്യൂ തീയറ്ററിലേക്ക്‌ പാഞ്ഞ്‌ പോകുമ്പോഴും നഷ്ടബോധം ഉണ്ടായിരുന്നു. കനേഡിയന്‍ ചിത്രമായ ബ്ളാക്‌ ഐയ്‌ഡ് ഡോഗ്‌ പ്രത്യേകിച്ചൊരു വികാരവും തോന്നിപ്പിച്ചില്ല.
ഒരു റെസ്റ്റാറണ്റ്റില്‍ ജോലിയെടുക്കുന്ന ബെറ്റിയുടെ ജീവിതക്രമമാണ്‌ ചിത്രത്തില്‍. മാനസികരോഗത്തിനടിമയായ അമ്മയും, ഉപദ്രവകാരിയായി മാറുന്ന ഒരു സുഹൃത്തും പാട്ടുകാരിയാവണമെന്ന മോഹത്തെ തളച്ചിട്ട്‌ നശിച്ച ഒരു പട്ടണത്തില്‍ തുടരാന്‍ ബെറ്റിയെ പ്രേരിപ്പിക്കുന്നു. ഒരു കൊലയാളിയെ കൊലപ്പെടുത്തുന്നതിലും പങ്കാളിയാകേണ്ടിവരുന്നു. സങ്കീര്‍ണ്ണതകളുള്ള വിഷയമായിട്ടും അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ പരാജയമായെന്ന് തോന്നുന്നു.

പിന്‍കുറിപ്പ്‌. ഡി.ടി.എസ്‌ സൌണ്ട്‌ ട്രാക്കിന്റെ സങ്കീര്‍ണതകള്‍ മൂലം 'വോള്‍വര്‍' ചിത്രം തുടക്കത്തില്‍ തന്നെ നിര്‍ത്തിവെച്ച്‌, പകരം ഹംഗേറിയന്‍ ചിത്രമാണ്‌ കൃപയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതെന്ന് അറിഞ്ഞപ്പോള്‍ സന്തോഷമായോ.. ! അതോ ഉച്ചഭക്ഷണം പോലുമുപേക്ഷിച്ച് കാത്തിരുന്ന് നിരാശരായവരോട് അനുകമ്പയോ..?

10.12.06

ഹബാനാ ബ്ലൂസ്


സ്പെയിന്‍/ക്യൂബ/ഫ്രാന്‍സ്‌ സംയുക്ത സംരംഭമായ സ്പാനിഷ്‌ ചിത്രം ഹബാനാ ബ്ലൂസ് ക്യൂബയുടെ യുവത്വത്തിന്റെയും സംഗീതത്തിന്റെയും വിവിധ വശങ്ങള്‍ തുറന്നുകാട്ടുന്ന ചിത്രമാണ്‌.
രണ്ട്‌ സ്പാനിഷ്‌ പ്രൊഡ്യൂസര്‍മാര്‍ ക്യൂബയിലെത്തി പുത്തന്‍ സംഗീതപ്രതിഭകളെ തേടുന്നു. സംഗീതം തലയ്ക്ക്‌ പിടിച്ച ക്യൂബക്കാരായ റൂയിക്കും തിതോയും ഇതറിയുന്നു.അവരാകട്ടെ സംഗീതത്തിലൂടെ പ്രശസ്തരാകാനും ഹവാന വിടാനും കാത്തിരിക്കുന്നവര്‍.ഭാര്യയോടും രണ്ട്‌ കുട്ടികളോടൊപ്പം താമസിക്കുന്ന റൂയിയുടെ ദാമ്പത്യജീവിതം തകര്‍ച്ചയുടെ വക്കിലാണ്‌, എങ്കിലും അവര്‍ പരസ്പരം സ്നേഹിക്കുന്നുവെന്നത്‌ വിരോധാഭാസമാകാം. മുത്തശ്ശിയ്കൊപ്പം താമസിക്കുകയാണ്‌ തിതോ. സ്പാനിഷ്‌ നിര്‍മ്മാതാക്കളില്‍ നിന്നും അവര്‍ക്ക്‌ നല്ല ഓഫര്‍കിട്ടുന്നുവെങ്കിലും കമ്പനിയുടെ നിബന്ധനകളുടെ കുരുക്കുകള്‍ തിറ്റോയും റൂയിയും തിരിച്ചറിയുന്നു, ഒപ്പം സ്വപ്നങ്ങളിലേക്കുള്ള ദൂരം വളരെ വലുതാണെന്നും. ക്യൂബ വേണോ സംഗീതത്തിന്റെ പ്രശസ്തിയില്‍ ലഭിക്കാവുന്ന സ്വപ്നതുല്യമായ ജീവിതം വേണോയെന്ന മാനസിക സംഘര്‍ഷം റൂയിക്കും തിതോയ്ക്കുമൊപ്പം കാഴ്ചക്കാരും പങ്ക്‌ വെയ്ക്കുന്നു.

അന്‍പതോളം ക്യൂബന്‍ മ്യൂസിക്‌ ബാന്‍ഡ്‌ കാരെ ഇന്റര്‍വ്യൂ നടത്തിയശേഷം തയ്യാറാക്കിയ തിരക്കഥ ക്യൂബന്‍ മ്യൂസിക്കിന്റെ മാസ്മരികതയും ബാന്‍ഡ്‌കാര്‍ ഇന്നു നേരിടുന്ന പ്രശ്നങ്ങളും തുറന്ന് കാട്ടുന്നു.ഒരു സംഗീതാനുഭവം കൂടിയായ ഹബാന ബ്ലൂസിന്റെ സംവിധാനം ബെനിറ്റോ സാംബ്രാനോ.

'ഫുള്‍ ഓര്‍ എം‌പ്റ്റി'


മേളയുടെ രണ്ടാം ദിവസം 'ഇറ്റ്‌സ്‌ വിന്റര്‍'നു ശേഷം മറ്റൊരു ഇറാനിയന്‍ ചിത്രം കൂടി കാണുവാന്‍ കഴിഞ്ഞു. മത്സര വിഭാഗത്തില്‍ കൈരളിയില്‍ പ്രദര്‍ശിപ്പിച്ച 'ഫുള്‍ ഓര്‍ എം‌പ്റ്റി', അബോള്‍ ഫസല്‍ ജലിലിയുടെ വ്യത്യസ്തമാര്‍ന്ന ഒരു രചന. 17 കാരനായ നവീദ്‌ റെയ്‌സി പേര്‍ഷ്യന്‍ സാഹിത്യം പഠിപ്പിക്കുന്ന ജോലിയന്വേഷിച്ച്‌ ഗ്രാമത്തില്‍ നിന്നും യാത്രതിരിക്കുന്നു. സര്‍ക്കാര്‍ സ്ഥാപനത്തില്‍ മുന്‍ഗണന പട്ടികയില്‍ പേര്‍ ചേര്‍ക്കാന്‍ കഴിയുന്നുവെങ്കിലും ഓരോരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ്‌ ജോലിയ്ക്കെടുക്കുന്നില്ല. ചേരിപ്രദേശത്തെ ഒരു വിധവയോടൊപ്പം പേയിംഗ്‌ ഗസ്റ്റ്‌ ആയി കൂടുന്ന നവീദ്‌ കന്നുകാലിമേയ്ക്കല്‍ പോലെയുള്ള ജോലികളില്‍ ഏര്‍പ്പെടുന്നു.
ഒരു രാത്രി സ്വപ്നം കാണുന്ന പെണ്‍കുട്ടിയെ പിന്നീട് നേരിലും കണ്ടെത്തുന്ന നവീദ്‌ അവളുമായി പ്രണയത്തിലാകുന്നു. അവളുടെ സഹോദരന്‍ ജോലിചെയ്യുന്ന ബാര്‍ബര്‍ ഷോപ്പില്‍ നിന്നും പലതവണ മര്‍ദ്ദനമേല്‍ക്കേണ്ടിവന്നിട്ടും അവന്‍ പ്രണയത്തില്‍ നിന്നും പിന്‍മാറുന്നില്ല. ഇതിനിടെ അവന്റെ സ്വപ്നമായ അധ്യാപക ജോലിയ്കായി നിരന്തര പരിശ്രമവും നടത്തുന്നുണ്ടെങ്കിലും അവയൊന്നും സഫലമാകുന്നില്ല. വ്യവസ്ഥാപിത ക്രമത്തില്‍ താല്‍പര്യമില്ലാത്ത ധിക്കാരിയായി മാറുന്ന നവീദ്‌ ഉയര്‍ത്തുന്ന ചോദ്യങ്ങളും ജീവിതമാര്‍ഗമായി അവന്‍ തിരഞ്ഞെടുക്കുന്ന നൂതനമായ വഴികളും ലോക്കല്‍ പൊലീസിനും തലവേദനയാകുന്നു. ഒരവസരത്തില്‍ കടലാസ്സ്‌ വെട്ടിയുണ്ടാക്കിയ വിമാനമാതൃകകള്‍ക്ക്‌ ബിന്‍ ലാദന്റെ വിമാന റാഞ്ചല്‍ പദ്ധതികള്‍ക്കുമായുള്ള ബന്ധം ആരോപിച്ച്‌ അവനെ റിമാന്‍ഡ്‌ ചെയ്യുന്നുപോലുമുണ്ട്‌.
പ്രണയിക്കുന്നവളെ സ്വന്തമാക്കുവാന്‍ പണം സമ്പാദിക്കുവാനായി ഇന്റര്‍നാഷണല്‍ ബാര്‍ബര്‍ ഷോപ്പ്‌ തുടങ്ങി വിജയിക്കുന്ന നവീദ്‌ വിവാഹത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കിടയില്‍ ആ പെണ്‍കുട്ടി വിധവയും മൂന്നു കുട്ടികളുടെ അമ്മയും മറ്റൊരുവനുമായി പ്രണയത്തിലാണെന്നുമറിയുന്നു.ഇതേ പെണ്‍കുട്ടിയെ ഇറാന്‍ സ്ത്രീകള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങളുടെ പ്രതീകമായി ചിത്രത്തിലുടനീളം സംവിധായകന്‍ അവതരിപ്പിക്കുന്നുമുണ്ട്‌. ഭരണകൂടത്തിനോടുള്ള വെല്ലുവിളിയായി നവീദിന്റെ സംഭാഷണങ്ങള്‍ മാറുന്നത്‌ കൊണ്ടാകണം ഇറാനില്‍ ഈ ചിത്രം ഇനിയും പ്രദര്‍ശിപ്പിച്ചിട്ടില്ല. കറുത്ത സത്യങ്ങള്‍ തമാശകലര്‍ത്തി അവതരിപ്പിക്കുവാനുള്ള സംവിധായകന്റെ ശ്രമം വിജയിച്ചുവെന്നു തന്നെ കരുതാം.

ഇറ്റ്‌ ഈസ്‌ വിന്റര്‍


ഇറാനിയന്‍ ചലച്ചിത്രകാരന്‍ റാഫി പിറ്റ്‌സ്‌ ടെഹ്‌റാന്‍ പ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ്‌ 'ഇറ്റ്‌ ഇസ്‌ വിന്റര്‍'. മഞ്ഞ്‌കാലത്ത്‌ തൊഴില്‍ നഷ്ടപ്പെടുന്ന 'മൊക്താര്‍' ഭാര്യയും മകളുമടങ്ങുന്ന കുടുംബത്തെ ഉപേക്ഷിച്ച്‌ നാടുവിടുന്നു. അയാള്‍ യാത്ര തുടങ്ങുന്നയിടത്തു നിന്നു തന്നെ യാത്രയവസാനിപ്പിക്കുന്ന 'മര്‍ഹബ്‌' എന്ന മെക്കാനിക്ക്‌.പട്ടണത്തിന്‌ അപരിചിതനായ ഈ തൊഴില്‍ അന്വേഷി ഒടുവില്‍ ഭര്‍ത്താവില്ലാതെ കഴിയുന്ന യുവതിയുമായി അടുപ്പത്തിലാകുന്നു.തന്നെ ഉപേക്ഷിച്ചു പോയ 'മൊക്താര്‍' മരണപ്പെട്ട്‌ വെന്ന്‌ കരുതുന്ന സ്ത്രീ തന്നെയാണത്‌. ആശയകുഴപ്പങ്ങളിലൂടെ വികാസം പ്രാപിക്കുന്ന ദൃശ്യങ്ങള്‍ മിക്ക ഇറാനിയന്‍ ചിത്രങ്ങളും പ്രകടിപ്പിക്കുന്ന ലളിതവും മനോഹരവുമായ ആഖ്യാനശൈലിയില്‍ തന്നെയാണ്‌. ഒരു കുടുംബത്തിന്‌, അല്ലെങ്കില്‍ ഒരു പ്രദേശത്തിനു തന്നെയും നഷ്ടമാകുന്ന ഒരാള്‍ക്ക്‌ പകരം മറ്റൊരുവന്‍ രംഗപ്രവേശനം ചെയ്യുന്നതുള്‍പ്പെടെയുള്ള രംഗങ്ങള്‍ ദൃശ്യപരമായ മനോഹാരിതകൊണ്ടും പ്രമേയത്തിന്റെ പുതുമകൊണ്ടും ആകര്‍ഷകമാക്കിയിടുണ്ട്‌ റാഫി പിറ്റ്‌സ്ന്റെ ചലച്ചിത്രഭാഷ;ഒപ്പം ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും ചില വ്യത്യസ്ത മുഖങ്ങളും അനാവരണം ചെയ്യുന്നു. ലോകസിനിമാ പാക്കേജിലുള്‍പ്പെടുത്തിയവതരിപ്പിച്ച ഈ ചിത്രം നിറഞ്ഞ സദസ്‌ കയ്യടികളോടെ സ്വീകരിച്ചു

'സംതിംഗ്‌ ലൈക്ക്‌ ഹാപ്പിനസ്സ്‌



ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'സംതിംഗ്‌ ലൈക്ക്‌ ഹാപ്പിനസ്സ്‌ ' പേര്‌ സൂചിപ്പിക്കുന്ന വിധം ‘സന്തോഷം പോലെ എന്തോ ഒന്ന് ‘ തന്നെയാണ്‌.ബോദാന്‍ സ്ളാമ സംവിധാനം ചെയ്ത ഈ ചെക്ക്‌- ജര്‍മ്മന്‍ സംരംഭം അവതരണ ഭംഗികൊണ്ട്‌ ശ്രദ്ധേയമായി.

സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിചെയ്യുന്ന മോണിക്ക, അമേരിക്കയിലുള്ള പ്രതിശ്രുതവരന്റെ വിളിയ്ക്ക്‌ കാതോര്‍ത്തിരിക്കുമ്പോള്‍ തന്നെ ബാല്യകാല സുഹൃത്തായ ടോണിക്ക്‌ മായും സൌഹൃദം തുടരുന്നു. അതിനവള്‍ മറ്റ്‌ വ്യാഖ്യാനമൊന്നും കല്‍പ്പിച്ചിട്ടില്ലങ്കില്‍ കൂടിയും ടോണിക്കിന്‌ ഉള്ളിലൊതുക്കിയ ചില മോഹങ്ങളൊക്കെയുണ്ട്‌. ചോര്‍ന്നൊലിക്കുന്ന ഒരു വീട്ടില്‍ ആന്റിയോടൊപ്പം താമസിക്കുന്ന ടോണിക്കിന്‌ പക്ഷേ മോഹങ്ങള്‍ പങ്ക്‌വെയ്ക്കാനാകുന്നില്ല. പക്ഷേ മോണിക്കയുടെ അടുത്ത ഫ്ളാറ്റില്‍ താമസിക്കുന്ന രണ്ട്‌ ചെറിയകുട്ടികളും അവരുടെ മാനസികവിഭ്രാന്തിയ്ക്കടിമപ്പെട്ട അമ്മയും ടോണിക്കിന്റെയും മോണിക്കയുടേയും ജീവിതഗതി മാറ്റി മറിയ്ക്കുന്നു.അമ്മ ഭ്രാന്താശുപത്രിയിലാകുമ്പോള്‍ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുന്ന മോണിക്ക വീട്ടില്‍ നിന്നും പുറത്താകുന്നു,ഒപ്പം ടോണിക്കുമായി കൂടുതല്‍ അടുക്കുകയും.കുട്ടികളെ അമ്മ വീണ്ടെടുത്ത്‌ കൊണ്ട്‌ പോകുകയും അമേരിക്കന്‍ ജീവിതമോഹം നഷ്ടപ്പെടുകയും ചെയ്യുന്ന മോണിക്കയ്ക്ക്‌ ടോണിക്കും ഒടുവില്‍ കാണാമറയത്താകുന്നു.

കുട്ടികളുടെ വരവോടെ 'സന്തോഷം പോലെ എന്തോ ഒന്നിന്‌' അടിമപ്പെടുന്ന മോണിക്കയുടെയും ടോണിക്കിന്റെയും മ്ലാനമായ ജീവിതമുഖങ്ങളാണീ ചിത്രത്തിലുടനീളം,ഒപ്പം പാശ്ചാത്യരുടെ ആത്മാവില്ലാത്ത ജീവിതശൈലിയുടെ ആവിഷ്ക്കരണവും.

ചലച്ചിത്രമേള - 2006

കേരളത്തിന്റെ പതിനൊന്നാമത്‌ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക്‌ തുടക്കമായി. ചുരുങ്ങിയ കാലം കൊണ്ട്‌ അന്താരാഷ്ട്രതലത്തില്‍ വളരെയധികം ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞ അനന്തപുരിയുടെ ഈ മേളയിലേക്ക്‌ ചിത്രങ്ങളയയ്ക്കുവാന്‍ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രതിഭകള്‍ ഓരോ വര്‍ഷവും ശ്രദ്ധവെയ്ക്കുന്നുവെന്നതും ഗോവയിലെ സ്ഥിരം വേദിയിയില്‍ നടക്കുന്ന അന്താരാഷ്ട്രമേളയെക്കാളും ഉന്നതനിലവാരം പുലര്‍ത്തുന്ന സഹൃദയ ജനപങ്കാളിത്തം കൊണ്ട്‌ സമ്പന്നമാണെന്നതും മേളയുടെ സംഘാടകര്‍ക്ക്‌ വലിയ വെല്ലുവിളി തന്നെയാണ്‌.ഇനി വരുന്ന ഒരാഴ്ചക്കാലം രാവും പകലും കാഴ്ചയുടെയും സംവാദങ്ങളുടെയും പ്രതികരണങ്ങളുടെയും വേദികളായിമാറുന്നു അനന്തപുരിയിലെ ആറോളം തീയറ്ററുകളും പരിസരവും.


ഉദ്ഘാടനം IFFK- 2006


ക്യാമറയ്ക്ക്‌ മുന്‍പിലും പിന്നിലുമായി മലയാളസിനിമാ വേദിയ്ക്ക്‌ അതുല്യ സംഭാവനകള്‍ നല്‍കിയ ഇരുപത്തിയഞ്ചോളം പ്രതിഭകളെ ആദരിച്ചുകൊണ്ട്‌ ആരംഭിച്ച ഉദ്ഘാടന ചടങ്ങ്‌ വ്യത്യസ്ഥത കൊണ്ട്‌ ശ്രദ്ധേയമായി.
സംഗീത പ്രതിഭ ജി.ദേവരാജന്‍ മാസ്റ്ററുടെ പേര്‌ നല്‍കിയ, നിറഞ്ഞുകവിഞ്ഞ നിശാഗന്ധി ഓപ്പണ്‍ എയര്‍ തീയറ്ററില്‍ കേരളപ്പിറവിയുടെ സുവര്‍ണജൂബിലിയെയും പ്രതീകാത്മകമായി സൂചിപ്പിച്ചു കൊണ്ട്‌ ഒരേ സമയം തെളിയിക്കപ്പെട്ട കുരുത്തോലയില്‍ അലങ്കരിച്ച അന്‍പത്‌ മണ്‍ചിരാതുകളിലെ വെളിച്ചം കേരളത്തനിമയും മലയാളസിനിമാ ചരിത്രത്തെയും ബന്ധിപ്പിക്കുന്ന കണ്ണിയായി; മലയാളിയുടെ ദൃശ്യോത്സവത്തിന്‌ തുടക്കവുമായി.


സാംസ്ക്കാരിക വകുപ്പ്‌ മന്ത്രി.എം.എ ബേബി,ചലചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കെ.ആര്‍ മോഹന്‍, ഈ വര്‍ഷത്തെ ഇന്റെര്‍നാഷണല്‍ ജൂറി ചെയര്‍മാനും പാലസ്തീനിയന്‍ ചലച്ചിത്രകാരനുമായ ഏലിയ സുലൈമാന്‍, ഫെസ്റ്റിവല്‍ ആര്‍ട്ടിസ്റ്റിക്‌ ഡയറക്ടര്‍ ബീനാപോള്‍, തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ മുതിര്‍ന്ന ചലച്ചിത്രപ്രവര്‍ത്തകരായ ദക്ഷിണാമൂര്‍ത്തി, അടൂര്‍ ഭവാനി,കെ.എസ്‌ സേതുമാധവന്‍, ഓ.എന്‍.വി കുറുപ്പ്‌, ശോഭനാ പരമേശ്വരന്‍ നായര്‍, സുകുമാരി, ശാരംഗപാണി, നവോദയ അപ്പച്ചന്‍,നെയ്യാറ്റിന്‍കര കോമളം,ജി.കെ പിള്ള, കവിയൂര്‍ പൊന്നമ്മ, ജയഭാരതി,ശ്രീകുമാരന്‍ തമ്പി,യേശുദാസ്‌,സുബ്രമണ്യം കുമാര്‍,കെ.പി.ഉദയഭാനു,ശശികുമാര്‍, എന്‍.ഗോപാലകൃഷ്ണന്‍,തുടങ്ങിയവരെയാണ്‌ ആദരിച്ചത്‌. അടൂര്‍ ഗോപാലകൃഷ്ണന്‍, രേവതി,ഓസ്കാര്‍ അവാര്‍ഡ്‌ ജേതാവും ജൂറി അംഗവുമായ നടി ജൂലിയ ക്രിസ്റ്റി, ദക്ഷിണാഫ്രിക്കന്‍ സംവിധായക പ്രതിഭ ദാനിയല്‍ ജയിംസ്‌ റൂസ്‌ തുടങ്ങിയവരുടെ സാന്നിദ്ധ്യം കൊണ്ട്‌ സമ്പന്നമായിരുന്നു സദസ്സിന്റെ മുന്‍ നിര. സംഗീതപ്രതിഭ രാഘവന്‍ മാസ്റ്ററുടെ ഗാനങ്ങളും കൂട്ടിചേര്‍ത്ത്‌ , കേരളത്തിന്റെ തനത്‌ കലാരൂപങ്ങളുടെയെല്ലാം സമന്വയമായി സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ മേല്‍നോട്ടത്തില്‍ അവതരിപ്പിച്ച 'ഇന്‍ക്രെഡിബിള്‍ കേരള' വ്യത്യസ്തത പുലര്‍ത്തിയ ദൃശ്യവിരുന്നായി.


ഉദ്ഘാടന ചിത്രം- നൊമ്പരമുണര്‍ത്തിയ ' മണലൊച്ചകള്‍'

മനസ്സിന്റെ ഉള്‍ക്കോണുകളിലെവിടെയൊക്കെയോ നൊമ്പരത്തിന്റെ തിരുശേഷിപ്പുകള്‍ ഉറപ്പിച്ച ചലച്ചിത്ര അനുഭവമായി ഉദ്ഘാടനചിത്രമായ 'ദ്‌ സൌണ്ട്‌സ്‌ ഓഫ്‌ സാന്‍ഡ്‌'.
വരള്‍ച്ചാ ദുരിതത്തിന്റെയും ,പലായനത്തിന്റെയും ദൃശ്യഭാഷ ചമച്ച സംവിധായിക മരിയന്‍ ഹാന്‍സല്‍ നിശാഗന്ധിയില്‍ തടിച്ചുകൂടിയ ആയിരങ്ങളുടെ ഹൃദയങ്ങളിലേക്ക്‌ തീ കോരിയിട്ടു..കടുത്ത വരള്‍ച്ചയില്‍ സഹാറ മരുഭൂമിയുടെ പശ്ചാത്തലത്തില്‍ ജീവജലം തേടി ഒരു കുടുംബത്തിന്റെ പ്രയാണം, ദുരിതം, പ്രതീക്ഷ, ഒപ്പം യുദ്ധകെടുതികളുടെ ഭീതിയും.


മറ്റ്‌ ഗ്രാമവാസികളുടെ പാതയില്‍ നിന്നും നേരെ എതിര്‍ദിശയിലേക്ക്‌ പ്രയാണം നടത്തുന്ന വിദ്യാസമ്പന്നനായ റഹ്‌നയും ഭാര്യ മൌനയും മൂന്ന്‌ മക്കളും,പിന്നെ അവരുടെ സമ്പാദ്യമായ ആടുകളും ഒട്ടകവും. പ്രകൃതിയുടെ ദയാരഹിതവും നിര്‍വ്വികാരവുമായ വിവിധമുഖങ്ങളും ഒപ്പം നിഷ്ടൂരവും മനുഷ്യത്വരഹിതവുമായ ലോകത്തിന്റെ പരിശ്ചേദവും യുക്തിപരമായി സംയോജിപ്പിക്കുന്ന ഈ ചിത്രം സിനിമകാഴ്ചയുടെ ഒഴിച്ചുകൂടാനാവാത്ത രാഷ്ട്രീയ സാധ്യതകളും ആവര്‍ത്തിച്ചുറപ്പിക്കുന്നു.

ചെറിയ ഒരു കുടം വെള്ളത്തിനായി ആകെയുള്ള സമ്പാദ്യങ്ങളിലൊന്നായ ആടിനെ പട്ടാളക്കാര്‍ക്ക്‌ കൈമാറുന്നതും ഒട്ടകത്തിന്റെ മുലകാമ്പില്‍ പോലും ഒരിറ്റ്‌ നനവിനായി പരതുന്നതുമൊക്കെ ലളിതമായ ദൃശ്യങ്ങളിലൂടെ സംവിധായിക പ്രേക്ഷകമനസ്സിലേക്ക്‌ നൊമ്പരത്തിന്റെ മണല്‍കാറ്റാക്കുന്നു. മരുഭൂമിയുടെ, നിശബ്ദമെങ്കിലും ഭയാനകമായ ദുരിതങ്ങല്‍ വെളിവാക്കുന്ന വാള്‍ട്ടര്‍ വന്‍ഡന്‍ എന്ദേയുടെ ലോംഗ്‌ ഷോട്ടുകളും, ഒപ്പം സംഗീതത്തിന്റെ മിതമായ ഉപയോഗവും കൊണ്ട്‌ ശ്രദ്ധേയമാണീ ഫ്രാന്‍സ്‌-ബെല്‍ജിയം സംരംഭം.
Template Designed by Douglas Bowman - Updated to New Blogger by: Blogger Team
Modified for 3-Column Layout by Hoctro