6.1.14

Lemon Tree (2008) ലെമണ്‍ ട്രീ



ഇസ്രയേൽ  പലസ്തീൻ അതിർത്തി പശ്ചാത്തലമാക്കി, എന്നാൽ ഒരു ഭാഗത്തേക്കും പക്ഷം ചേരാതെ ഒരു സിനിമ; അതിർത്തിയോടടുത്ത് വർഷങ്ങളായി താമസിക്കുന്ന  പലസ്തീൻ വിധവ  സൽമ  തന്റെ ഉപജീവനമാർഗ്ഗവും പരമ്പരാഗത സ്വത്തുമായ  നാരകതോട്ടം പുതിയ അയല്പക്കക്കാരുടെ സുരക്ഷയ്ക്കായി ഉന്മൂലനം ചെയ്യാനുള്ള ഇസ്രയേലി പട്ടാള ഉത്തരവിനെതിരെ നടത്തുന്ന നിയമപരമായ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

നാരകമരങ്ങളുടെ പച്ചപ്പിലും സമൃദ്ധിയിലും കുടിലിനു തുല്യം ചെറിയ ഒരു വീട്ടിൽ സ്വസ്ഥമായി തന്റേത് മാത്രമായ ലോകത്ത് കഴിഞ്ഞ് കൂടുന്നതിനിടയിലാണ്  സൽമയ്ക്ക് ഇസ്രയേൽ  പ്രതിരോധമന്ത്രിയും കുടുംബവും അയൽക്കാരായി എത്തുന്നതും ശനിദശ തുടങ്ങുന്നതും.  ഇടതൂർന്ന നാരകമരങ്ങളുടെ സാന്നിധ്യം മന്ത്രിയുടെ സുരക്ഷയ്ക്ക് ഭീക്ഷണിയാണെന്നും എത്രയും വേഗം അവ വേരോടെ പിഴുതുമാറ്റണമെന്നും സുരക്ഷാവിഭാഗം റിപ്പോർട്ട് നൽകുന്നു ; ഒപ്പം ആ ഭൂഭാഗത്തെ ഒരു താല്ക്കാലിക സുരക്ഷാ വേലിക്കകത്താക്കി സൽമയെ തോട്ടത്തിലേക്ക് പ്രവേശിക്കുന്നതിലേക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യുന്നു. 
ഇതിനെതിരെ അവർ നടത്തുന്ന ഒറ്റയാൾ നീക്കങ്ങളൊന്നും തന്നെ ഫലിക്കുന്നില്ലന്നു മാത്രമല്ല സമൂഹത്തിൽ നിന്നും ഒറ്റപെടേണ്ടിയും വരുന്നു. മക്കളുടെ പോലും സഹായം അവരിലേക്കെത്തുന്നില്ല. പ്രാദേശിക നേതാക്കളുടെയും  സ്ഥലത്തെ പ്രധാന ദിവ്യന്മാരുടെയും  ഒക്കെ അടുത്ത് സൽമ  സഹായം തേടുന്നുവെങ്കിലും ആരും നേരാംവണ്ണം അവരെ തുണയ്ക്കുന്നില്ല.

നിയമപോരാട്ടം എന്നത് മാത്രമേയുള്ളൂ രക്ഷയെന്ന നിലയിലേക്കെത്തിയ അവരുടെ വക്കാലത്ത് ചെറുപ്പക്കാരനായ ഒരു അഭിഭാഷകൻ ഏറെ മടിയോടെയാണെങ്കിലും ഏറ്റെടുക്കുന്നു; പിന്നീട് ഈ ബന്ധം അയാൾക്ക് അവരോടുള്ള ശാരീരികപ്രണയമായി മാറുകയും  അവർ ഒരു പരിധിവരെ ചില വിട്ടുവീഴ്ചകൾ ചെയ്യാൻ നിർബന്ധിതയാവുന്നുമുണ്ട്.

അതിർത്തി സംഘർഷ രാഷ്ട്രീയവും വക്കീൽ -സൽമ പ്രണയവും ഒക്കെ ദൃശ്യവിഷയമായി രേഖപെടുത്തുന്നുണ്ടെങ്കിലും  ഏകാന്തത അനുഭവിക്കുന്ന രണ്ട് സ്ത്രീകളുടെ മനോവ്യാപാരങ്ങളിൽ  കൂടി കാണുമ്പോഴാണ് ഈ സിനിമ കൂടുതൽ മനോഹരമാകുന്നത്. രണ്ടാമത്തെ സ്ത്രീ മന്ത്രിയുടെ  ഭാര്യാ കഥാപാത്രമാണ്.

രമ്യഹർമ്യം എന്നു  വിശേഷിപ്പിക്കാവുന്ന വലിയ ബംഗ്ലാവിൽ താമസിക്കുന്ന,
പുരോഗമനാശയക്കാരിയെങ്കിലും കീർത്തിമാനായ  ഭർത്താവിന്റെ  (അതിൽ അവർ അഭിമാനം കൊള്ളുന്നതായി ഇടയ്ക്ക് പറയുന്നുണ്ട്) ഇംഗിതങ്ങൾക്കു വിരുദ്ധമായി ഒന്നും പ്രവർത്തിക്കാനാകാതെ , തന്റെ വികാര വിചാരങ്ങളെ ഉള്ളിലൊതുക്കി ഒറ്റപെട്ടന്നവണ്ണം തന്റേതായ ലോകത്ത് കഴിയുന്ന ഇവർ , സൽമയ്ക്ക് അനുകൂലമായ ചില നടപടികൾ സ്വീകരിക്കുന്നുമുണ്ട്.  മിണ്ടാതെ മിണ്ടുന്ന ഈ അയൽക്കാരികളുടെ മനോവ്യഥകളിലും വൈകാരിക വിചാരങ്ങളിലും കൂടിയൊക്കെയാണു ഈ സിനിമയുടെ പ്രമേയം യാഥാര്‍ത്ഥ്യത്തില്‍ വികാസം പ്രാപിക്കുന്നത്. 

ഒരുപാട് സൂത്രപണികളൊന്നുമില്ലാതെ പരത്തി പറഞ്ഞു പോകുന്ന  കഥാസന്ദർഭങ്ങളിൽ ചിലയിടങ്ങിലെങ്കിലും വിശദാംശങ്ങളിലേക്ക് സംവിധായകൻ കടക്കുന്നത് ശ്രദ്ധേയമാണ് . ആദ്യമായി സൽമ അഭിഭാഷകനെ കാണുന്ന സന്ദർഭത്തിൽ അയാൾ  ടിന്നിൽ വരുന്ന ട്യൂണ പോലൊരു മത്സ്യവിഭവം കഴിച്ചു കൊണ്ടിരിക്കുകയാണ് , തീർച്ചയായും അതിൻറെ സുഖകരമല്ലാത്ത ഗന്ധം വിരലുകളിൽ  ഉണ്ടാവും, അതയാൾ മണപ്പിച്ച് നോക്കുന്നുണ്ട് . പിന്നീട് പ്രണയാതുരതയോടെ സൽമയെ  കാണുമ്പോഴൊക്കെയും അയാൾ ബോധപൂർവ്വമല്ലാതെന്നവണ്ണം  സ്വന്തം വിരലുകൾ മണപ്പിക്കുന്നത്പോലുള്ള സീക്വന്‍സുകള്‍ ഉദാഹരണം

പലസ്തീൻ- ഇസ്രയേൽ  മാത്സര്യത്തിന്റെ സങ്കീർണതകളെക്കാളേറെ ഉദ്ധ്യോഗസ്ഥ മേധാവിത്വം അടിച്ചേൽപ്പിക്കുന്ന നിയമങ്ങളും രാഷ്ടീയതീരുമാനങ്ങളും സാധാരണക്കാരനെ എങ്ങിനെയൊക്കെ ബാധിക്കുന്നു എന്ന് ഈ ചിത്രം ചർച്ച  ചെയ്യുന്നു ; അത് പോലെ ഇത്തരം ഒരു വിഷയം ടി.വി. പത്രമാധ്യമങ്ങള്‍ എങ്ങിനെഅവതരിപ്പിക്കുന്നുവെന്നും. സദാചാര പോലീസ് ഇടപെടല്‍ സല്‍മയില്‍ വരുത്തുന്ന മാറ്റങ്ങളും ശ്രദ്ധിക്കപെടും.


മാനുഷികത , കരുണ , സ്നേഹം, അനീതി , ഏകാന്തത , സംരക്ഷണം തുടങ്ങിയ വികാരങ്ങളിലൂടെ കടന്ന് പോകുന്ന കഥാപാത്രങ്ങളിൽ പ്രധാനി സൽമയെ ഹിയാം അബ്ബാസ് എന്ന പലസ്തീൻ നടി വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു.

Lemon Tree  (2008)  "Etz Limon" (original title)

Language:Arabic , Hebrew
Country : Israel, Germany ,France
Director: Eran Riklis
Writers: Eran Riklis , Suha Arraf
Cast: Hiam Abbass , Ali Suliman, Rona Lipaz-Michael , Doron Tavory

ചിത്രങ്ങൾ  : ഇന്റർനെറ്റിൽ നിന്നും

























3.1.14

The Patience Stone (2012) - ദ പേഷൻസ് സ്റ്റോണ്‍


അഫ്ഗാനിസ്ഥാനിന്റേത്  എന്ന്  കരുതാവുന്ന യുദ്ധസമാനവും വരണ്ടതുമായ ഭൂപ്രകൃതിയുടെ പശ്ചാത്തലത്തിൽ നിശ്ചയ ദാർഢ്യമുള്ള ഒരു സ്ത്രീയുടെ സഹനത്തിന്റെയും, ക്ഷമയുടെയും ധൈര്യത്തിന്റെയും ലൈംഗിക മോഹങ്ങളുടെ യുമെല്ലാം കഥ ഒതുക്കത്തിലവതരിപ്പിക്കുന്നു എഴുത്തുകാരനും സംവിധായകനുമായ ആത്വിക് റഹീമി  'പേഷൻസ്  സ്റ്റോണ്‍' എന്ന ചിത്രത്തിൽ.  അഫ്ഗാനിസ്ഥാൻ എന്ന് എവിടെയും പറയുന്നില്ല , എന്തിന് പ്രധാന കഥാപാത്രങ്ങൾക്ക്  പോലും പേരില്ല; സമാനമായ ഏത് പശ്ചാത്തലത്തിലേക്കും പറിച്ച്നടാൻ പാകത്തിൽ കഥയും കഥാ പാത്രങ്ങളെയും രൂപപെടുത്തിയിരിക്കുന്നതാണ് ഈ സിനിമയെ ശ്രദ്ധേയമാക്കുന്നത് .

പേർഷ്യൻ  നാടോടികഥകളിലെവിടെയോ ഉള്ള 'സഹനത്തിന്റെ , ആത്മശുദ്ധീകരണത്തിന്റെ  കറുത്ത കല്ലി' നെ കുറിച്ചുള്ള മിത്ത് വിമത യുദ്ധത്തിനിടയിൽ കഴുത്തിൽ വെടിയേറ്റ് ഒരിക്കലും ഉണരാത്ത വിധം അബോധാവസ്ഥ യിലായിപ്പോയ ഭർത്താവിനെ ഏത് വിധത്തിലും ഉണർത്തികൊണ്ട് വരാൻ പ്രയത്നിക്കുന്ന ഭാര്യയുടെ കാഴ്ചപാടിൽ പ്രതീകാത്മകമായി അവതരിപ്പിക്കുകയാണിതിൽ.  എന്നെങ്കിലും ഒരിക്കൽ പൊട്ടിത്തെറിക്കുമെന്ന പ്രതീക്ഷയിൽ, കുമ്പസാരം പോലെ തന്റെ പൂർവ്വകാല രഹസ്യങ്ങൾ -വിവാഹത്തിനു മുന്പും ശേഷവുമുള്ള  - അടിച്ചമർത്തപ്പെട്ട വികാരങ്ങൾ ലൈംഗിക തൃഷ്ണ, ചൂഷണം..എല്ലാമെല്ലാം ഒന്നൊന്നായി അബോധാവസ്ഥയിലുള്ള ഭർത്താവിനെ കേൾപ്പിക്കുകയാണിതിലെ നായിക. കൂടുതലും ആത്മഭാഷണത്തിൽ  അധിഷ്ഠിതമെങ്കിലും വർത്തമാനകാല ജീവിതത്തിലെ രംഗങ്ങൾ കൂട്ടി കലർത്തി അവതരിപ്പിച്ചതിലൂടെ നാടകീയ രംഗങ്ങളുടെ ആവർത്തനം പോലും കാഴ്ചയ്ക്ക് വിരസമാകുന്നില്ല .


പേർഷ്യൻ  പെണ്‍കൊടികൾ അനുഭവിക്കുന്ന ലൈംഗിക ചൂഷണവും ദാരിദ്ര്യവും , ബാലികാ വിവാഹം, ഭർതൃഗൃഹ പീഡനം , വന്ധ്യത, പുരുഷമേൽക്കോയ്മ  തുടങ്ങിയവയും  ഇതെല്ലാം അവരുടെ തുടർ ജീവിതത്തിലുണ്ടാക്കുന്ന സ്വാധീനവുമൊക്കെ ചർച്ച ചെയ്യപെടുന്നുണ്ട്  ഈ ചിത്രത്തിൽ. ഇച്ഛാഭംഗത്തിനടിപെട്ട് ഒരുവേള അവൾ പുശ്ചിക്കുന്നു  "കിടക്കറയിൽ സ്നേഹം പടർത്താനറിയാത്ത ബലഹീനന്റെ ധീരതയാണ്  യുദ്ധം  "
നിർഭയത്വം ജ്വലിപ്പിക്കുമ്പോഴും  നിസ്സഹായതയുടെയും വൈകാരികതയുടെയും മുഹൂർത്തങ്ങളിലൂടെ , സ്ത്രീസഹജ നിരാശയിലൂടെ, സ്ത്രൈണ - മാതൃ വാത്സല്യ ഭാവത്തിലൂടെ , രതിമോഹങ്ങളിലൂടെ , പ്രതീക്ഷകളിലൂടെ കടന്ന് പോകുന്ന നായിക കഥാപാത്രമാണീ  സിനിമയുടെ കാതൽ . ഗോൾഷിഫെത്ത് ഫർഹാനി യുടെ ( ഇറാനിയൻ നടി; 'എബൗട്ട് എല്ലി' എന്ന അസ്ഹർ  ഫർഹാദി  ചിത്രത്തിലെ പ്രധാന കഥാപത്രത്തിലൂടെ പ്രസിദ്ധ ) അസാമാന്യ അഭിനയ വൈഭവത്തിൽ അനായാസം കൈകാര്യം ചെയ്തിരിക്കുന്നത്  സ്ത്രീപക്ഷ പ്രാധാന്യമുള്ള ഈ സിനിമയെ കൂടുതൽ ഉയരത്തിലെത്തിക്കുന്നു. 

അവസാനഭാഗത്തെ  അതി വൈകാരിക രംഗങ്ങൾ ഉൾപ്പെടെ ഏകാംഗനാടക രൂപത്തിലേക്ക് പോയേക്കാവുന്ന സന്ദർഭങ്ങളിലൊക്കെ  സംവിധായകന്റെ ബോധപൂർവ്വമായ   ഇടപെടൽ വ്യക്തമായി കാണാം. യുദ്ധകെടുതിയിൽ തകർന്നുകൊണ്ടിരിക്കുന്ന പട്ടണത്തിന്റെ ജീർണ്ണാവസ്ഥയുടെ പശ്ചാത്തലത്തിൽ ഇടതടവില്ലാതെ ഉയരുന്ന വെടിയൊച്ചകൾ , അധിനിവേശത്തിന്റെ നടുക്കുന്ന പുലർകാല കാഴ്ചകൾ , കുടുംബനഷ്ടത്തിന്റെ ആഘാതത്തിൽ   ഉന്മാദാവസ്ഥയിലേക്ക് വീണുപോകുന്ന സ്ത്രീജന്മം , ശരീരവില്പനയിലൂടെ വ്യവസ്ഥിതിയെ തന്നെ ചോദ്യം ചെയ്യാൻ നിർബന്ധിതരാവുന്ന സ്ത്രീകളും .. ഒരുപാട് ബിംബങ്ങളിലൂടെ ഒരു സമൂഹത്തിന്റെ പൊളിച്ചെഴുത്ത് നടത്തുകയാണ് തന്റെ തന്നെ നോവൽ ചലച്ചിത്രവൽക്കരിക്കുന്നതിലൂടെ ആത്വിക് റഹീമി.


 

The Patience Stone (2012

"Syngué sabour, pierre de patience" (original title)

Language: Persian
Country : Afghanistan, France
Director: Atiq Rahimi
Writers: Jean-Claude Carrière, Atiq Rahimi (novel)
Cast: Golshifteh Farahani, Hamid Djavadan, Hassina Burgan

ചിത്രങ്ങൾ  : ഇന്റർനെറ്റിൽ നിന്നും

Template Designed by Douglas Bowman - Updated to New Blogger by: Blogger Team
Modified for 3-Column Layout by Hoctro