15.6.16

ഒഴിവുദിവസത്തെ കളി

 
ഏറെ പ്രശംസകളും പുരസ്കാരങ്ങളും നേടിയ 'ഒഴിവുദിവസത്തെ കളി' ജൂൺ17 മുതൽ തീയറ്ററുകളിൽ എത്തുകയാണ്; അതും ആഷിക് അബു അടക്കമുള്ള നിരവധി മുഖ്യധാര ജനപ്രിയ സിനിമാ പ്രവർത്തകരുടെ പിന്തുണയോടും കൂടി. പതിവ് വാണിജ്യ സിനിമാ കാഴ്ചപാടിൽ നിന്ന് വ്യത്യസ്തമായി വരുന്ന ഇത്തരം സ്വതന്ത്രസിനിമാ ചിന്തകൾ ഫെസ്റ്റിവലുകൾക്കും പുരസ്കാരങ്ങൾക്കും മേലെ ജനകീയമാകുക അപൂർവ്വതയിൽ അപൂർവ്വമാണ്; നവമാധ്യമങ്ങളിലും പരമ്പരാഗത മാധ്യമങ്ങളിലും ഒരുപോലെ ഈ സിനിമയ്ക്ക് കിട്ടുന്ന പിന്തുണയും ഇടവും  തീയറ്ററുകളിൽ പ്രതിഫലിച്ചാൽ തീർച്ചയായും അതൊരു നവ സിനിമാ ചരിത്രം തന്നെയാകും.
 
ഇതിന്റെ സംവിധായകൻ സനൽകുമാർ ശശിധരന്റെ ആദ്യ സിനിമ 'ഒരാൾ പൊക്കം' ജനങ്ങളിലേക്ക് എത്തിയത് 'സിനിമാവണ്ടി' എന്ന സഞ്ചരിക്കുന്ന സിനിമാ കൊട്ടകയിലൂടെയാണ്. അതിന്റെ ഉദ്ഘാടനദിനം കടുത്ത നടുവ് വേദനയാൽ ബെഡ് റെസ്റ്റിൽ ആയിരുന്നിട്ട് കൂടി ഞാൻ ഭാര്യയുടെയും നടുവിലൊരു ബെൽറ്റിന്റെയും സഹായത്തോടെ കാണാൻ പോയതിന്റെ കാരണങ്ങൾ മൂന്നായിരുന്നു.
1) സോഷ്യൽ മീഡിയയിലൂടെ ധനസമാഹരണം നടക്കുന്ന സമയത്ത് ഒന്നും സംഭാവന ചെയ്യാൻ കഴിഞ്ഞില്ലയെന്ന കുറ്റബോധം.
2) ഇത്തരം സിനിമകൾ കാണാനുള്ള പ്രവാസലോക പരിമിതി; നാട്ടിലുള്ള ദിനങ്ങളിൽ വല്ലതും വീണുകിട്ടിയാൽ ഭാഗ്യം. ( CR No.89, അസ്തമയം വരെ തുടങ്ങിയവ അത്തരത്തിൽ വീണുകിട്ടിയ  ഭാഗ്യങ്ങളാണ് )
3) 'ഒരാൾപൊക്കം' സിനിമാ വാർത്തകളും കുറിപ്പുകളും; ഒപ്പം അതിൻറെ സംവിധായകന്റെ ജനകീയ സിനിമാ പരിശ്രമങ്ങളും കാണാതിരിക്കാനാവില്ല എന്ന ഉൾവിളി.
 
ഈ മൂന്ന് കാരണങ്ങളും സിനിമയ്ക്ക് ശേഷം എങ്ങിനെയായി തീർന്നു എന്നും നിങ്ങൾ അറിയേണ്ടതുണ്ട് എന്ന് കരുതുന്നു, യഥാക്രമം;
1) കുറ്റബോധം ഇല്ലാതായി ; പ്രദർശന ശേഷം പുറത്ത് വെച്ചിരുന്ന പെട്ടിയിൽ നേരത്തെ കൊടുക്കാൻ നിശ്ചയിച്ചിരുന്നതിൽ അധികം ഇട്ടു; സിനിമ ഇഷ്ടപെട്ട ഭാര്യാവിൻ വക വേറെയും.
2) അവധി ദിനങ്ങൾ നീട്ടി തന്ന നടുവ് വേദനയ്ക്ക് നന്ദി പറഞ്ഞു.
3) കണ്ടിരുന്നില്ലെങ്കിൽ നഷ്ടമാകുമായിരുന്ന ഒരു സിനിമ തന്നെയായിരുന്നു 'ഒരാൾ പൊക്കം' ; ഉദ്ഘാടന ചടങ്ങിനു ശേഷം സിനിമ പ്രദർശനത്തിനായി വെള്ള തിരശ്ശീല വലിച്ചു കെട്ടുന്നൊരു സംവിധായകനെയും നേരിട്ടു കണ്ടു.
 
അന്ന് പ്രദർശനം നടന്നത് സാധാരണ ഒരു ഹാളിൽ ആയിരുന്നു, മെച്ചപെട്ട തീയറ്റർ സംവിധാനത്തിലും അനുഭവത്തിലും ഒരാൾപൊക്കം കാണായെങ്കിൽ എന്നാഗ്രഹിച്ചു; കാരണം സ്വതന്ത്ര സിനിമ എന്ന കാഴ്ചപാടിൽ നിന്ന് തന്നെ വളരെ വേറിട്ട് നിന്ന ചലച്ചിത്ര സാക്ഷാത്കാരം തന്നെയായിരുന്നു അത്. ഇപ്പോഴിതാ അതേ സംവിധായകന്റെ അടുത്ത സിനിമ യഥാർത്ഥ തീയറ്റർ അന്തരീക്ഷത്തിലേക്ക് എത്തുന്നു; പതിവ് പോലെ 'പ്രവാസ പരിമിതി ' ഇത്തവണയും അലട്ടുന്നു. ജൂൺ 17ന് തുടങ്ങുന്ന 'ഒഴിവ്ദിവസത്തെ കളി' തീർച്ചയായും ജൂലായ്‌3 കടക്കും, കൂടുതൽ കൂടുതൽ തീയറ്ററുകളിലേക്കും എത്തിച്ചേരും; കാരണം ഞാനത്രമേൽ ആഗ്രഹിച്ച് പോയി, ഈ സിനിമ കാണാൻ, അറിയാൻ..!!
നല്ല സിനിമയെ , സ്വതന്ത്ര സിനിമയെ സ്നേഹിക്കുന്ന ആരെങ്കിലുമൊക്കെ ഈ കുറിപ്പ് വായിക്കുന്നുണ്ടെങ്കിൽ തീയറ്ററിൽ പോയി കാണുക; സുഹൃത്തുക്കളെ ഒപ്പം കൂട്ടുക; മലയാള നവസിനിമയിലെ ബ്ലോക് ബസ്റ്റർ ആകട്ടെ  'ഒഴിവ് ദിവസത്തെ കളി '.  കളിക്കും കളിക്കാർക്കും ക്യാപ്ടൻ സനൽകുമാർ ശശിധരനും ഒരു സാധാരണ സിനിമാ പ്രേക്ഷകന്റെ ആശംസകൾ.
 

28.4.16

അയ്‌ ന്നൂറും അയ്‌ ന്തും (500 & 5)

മലയാള ചലച്ചിത്രമേഖലയിലെ സ്വതന്ത്ര നിർമ്മാണ പ്രവർത്തനങ്ങളിലും സമാന്തര പരീക്ഷണങ്ങളിലുമൊക്കെ ആകൃഷ്ടരായിട്ടുകൂടിയാണ് പോണ്ടിച്ചേരി സ്വദേശികളായ നാല്‌ സുഹൃത്തുക്കൾ പണകൊഴുപ്പിന്റെ അങ്ങേയറ്റമായ തമിഴ് സിനിമാലോകത്തേക്ക് പ്രവേശിക്കാൻ കൂട്ടാക്കാതെ സ്വതന്ത്ര തമിഴ് സിനിമയെന്ന ലക്ഷ്യവുമായി സഞ്ചരിച്ചു തുടങ്ങിയത്. നിരവധി ചെറു സിനിമകൾ , ഡോക്കുമെന്ററികൾ മുതലായവ പ്രശംസനീയമായ രീതിയിൽ നിർമ്മിക്കുകയും സ്വദേശ വിദേശ ഫെസ്റ്റിവലുകളിലും നാഷണൽ ചാനലുകളിലും മറ്റും പ്രദർശിപ്പികുകയും ചെയ്തതിന്റെ തുടർച്ചയായി നാല് വർഷം മുൻപ് 'അയ്‌ ന്നൂറും അയ്‌ ന്തും ' (500 & 5) എന്നൊരു മുഴുനീള ഫീച്ചർ സിനിമ പൂർത്തീകരിച്ചു. ക്രൌഡ് ഫണ്ടിങ്ങിലൂടെയും അടുത്ത സുഹൃത്തുക്കളുടെ സഹായത്തോടെയുമൊക്കെ നിർമ്മിച്ച ചിത്രം ദേശീയ അന്തർദേശീയ മേളകളിലും മറ്റും പ്രദർശന ഇടവും അഭിനന്ദനങ്ങളും നേടി.

ഒരു അഞ്ഞൂറ് രൂപാ കറൻസി നോട്ടിന്റെ വ്യത്യസ്ത സാഹചര്യങ്ങളിലൂടെയുള്ള ഭ്രമാത്മകമായ സഞ്ചാരവും ഇടപെടലുമൊക്കെയായി കോർത്തിണക്കപ്പെട്ട പരസ്പര ബന്ധമില്ലാത്ത അഞ്ച് ചെറു സിനിമകളുടെ സമാഹാരമാണ്‌ പേര് സൂചിപ്പിക്കുന്നത് പോലെ 500 & 5. ഭാവിയിൽ അധോലോക നായകനാവുന്നതും സ്വപ്നം കണ്ട് ഒരു വിഡ്ഢി  ഗുണ്ടയുടെ പിണിയാളാകാൻ ശ്രമിക്കുന്ന 'ചുടല' എന്ന അന്ധവിശ്വാസിയുടെ കഥയും കഥയില്ലായ്മയുമൊക്കെ അല്പം നർമ്മത്തിലൂടെ അവതരിപ്പിക്കുകയാണ് ആദ്യ ഭാഗമെങ്കിൽ സിനിമയിൽ തുടർച്ചയായി വിജയം കൊയ്യുകയും ദാമ്പത്യത്തിൽ പരാജിതനായിപ്പോകുകയും ചെയ്യുന്ന ആദി എന്ന സംവിധായകന്റെ തീവ്രനൈരാശ്യം, ഭാര്യയെ തിരികെ കൊണ്ടുവരാൻ നടത്തുന്ന പരിശ്രമങ്ങളുമൊക്കെ രണ്ടാം ഭാഗത്തിൽ അല്പം പിരിമുറുക്കം സൃഷ്ടിക്കുന്നു.
മൂന്നാം ഭാഗമാകട്ടെ ഒരു സാധാരണ ടെലിഫോൺ റീചാർജ് കടയിൽ ജോലിനോക്കുന്ന 'സുന്ദരി' എന്ന സാധാരണ പെൺകുട്ടിയുടെ തീവ്ര പ്രണയത്തിന്റെയും ബോയ്ഫ്രണ്ട് നൽകുന്ന ഒരു ചെറു സമ്മാനം സംരക്ഷിക്കാനുള്ള വ്യഗ്രതയും തൊഴിൽ പ്രശ്നങ്ങളുമൊക്കെയാണു  പ്രതിപാദ്യ വിഷയം. ഇരുളിന്റെ നീർച്ചുഴിയിൽ വിഭ്രാന്ത കല്പനാലോകത്തിനും നിർഭയ യാഥാർത്ഥ്യത്തിനുമിടയിൽ നീന്താൻ വെമ്പുന്ന ജെന്നി എന്ന യുവതിയുടെ അസ്വസ്ഥവും കലുഷിതവുമായ ജീവിതവും അവളെ മോഡലാക്കുന്ന ശില്പിയുടെ ഇടപെടലുമൊക്കെയാണ് നാലാമത് ഭാഗം.
ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായി മുതലാളിത്വ വ്യവസ്ഥിതിയെയും ചൂഷണമനോഭാവത്തെയും ചെറുക്കാൻ പുതിയ ആശയങ്ങളും പ്രവർത്തന രീതികളും വിഭാവനം ചെയ്യാൻ ആഗ്രഹിക്കുകയും ആഹ്വാനം ചെയ്യുകയും  കാരണം സമൂഹം ഒറ്റപെടുത്തുന്ന ഒരു വിപ്ലവകാരിയുടെ സ്വതന്ത്ര ചിന്താഗതികളെ അനുധാവനം ചെയ്യുകയാണ് അഞ്ചാം ഭാഗത്തിൽ. ആദ്യ നാലുഭാഗങ്ങളും പ്രത്യക്ഷത്തിലല്ലെങ്കിലും പരോക്ഷമായി ചില വിപ്ലവ സൂചനകൾ പറഞ്ഞ് വെച്ച് അവസാന ഭാഗത്തേക്ക് എത്തുമ്പോൾ തീക്ഷ്ണമാക്കുന്ന രീതിയിലാണ് കോർത്തിണക്കിയിരിക്കുന്നത്; പരസ്പര പൂരകമായി അഞ്ഞൂറ് രൂപാ നോട്ടും.
തിരുവനന്തപുരം രാജ്യാന്തര മേള (2012)യിൽ Top Angle Indian Cinema വിഭാഗത്തിൽ മൂന്ന് തവണ സ്ക്രീൻ ചെയ്യപെട്ടതും ജർമ്മനിയിലെ Stuttgart Film Festival പോലുള്ള വിദേശ വേദികളിൽ പ്രദർശിപ്പിക്കപ്പെട്ടതും ഈ നവ സിനിമാ കൂട്ടായ്മയ്ക്ക് നേടികൊടുത്ത അഭിമാനവും ആത്മവിശ്വാസവും ചെറുതല്ല. പക്ഷേ കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി ഈ ചിത്രത്തെ തീയറ്ററുകളിലേക്കും കൂടുതൽ ആസ്വാദകരിലേക്കും എത്തിക്കുവാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. സാധ്യമായ വേദികളിലെല്ലാം പ്രദർശിപ്പിച്ചുവെങ്കിലും സ്വതന്ത്ര സിനിമാചിന്തകൾക്ക് ഊർജ്ജമാകാൻ കെൽപ്പുള്ള ശരിയായ ഒരു തീയറ്റർ റിലീസ് സ്വപ്നമായി അവശേഷിച്ചു. താരപരിവേഷമില്ലാത്തതും, തമിഴ് സിനിമാ മാമൂലുകൾക്ക് നിരക്കാത്ത ചെറിയ ബഡ്ജറ്റും എന്തിന്, അവസാനഭാഗത്തെ മുതലാളിത്വ വിരുദ്ധ വികാരവും പോലും പ്രതികൂലമായി ബാധിച്ചുവെന്ന് വേണം കരുതാൻ.
(2012 തിരുവനന്തപുരം രാജ്യാന്തര മേളയിൽ 500 & 5 ടീമിനൊപ്പം)
രഘു, ദാസ്, രമേഷ്, കൗസല്യ എന്നീ പ്രിയ സുഹൃത്തുക്കളുടെ ഈ കൂട്ടായ്മ ചിത്രം ഇനിയും കൂടുതൽ ആസ്വാദകരിലേക്ക് എത്തിക്കാനുള്ള അവസാന ശ്രമമെന്നോണം യു ട്യൂബ് വഴിയുള്ള സൗജന്യ പ്രദർശനത്തിനുള്ള ഒരുക്കമാണിപ്പോൾ; സർവ്വലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് Accessible Horizon Films ന്റെ യു ട്യൂബ് ചാനലിൽ ഈ ചിത്രം റിലീസ് ചെയ്യും. ഇതിന് മുന്നോടിയായി, ബിഗ്‌ സ്ക്രീനിൽ ഒരു പക്ഷേ ഇനിയും ഒരിക്കൽ കൂടി സാധ്യമായില്ലങ്കിലോ എന്ന ആശങ്കയിലും സുമനസ്സുകളുടെ ആശീർവാദത്തിനായും ഏപ്രിൽ 29 ന് വൈകിട്ട് 7 മണിക്ക് ചെന്നൈ Alliance Francaise ഹാളിൽ  പ്രദർശിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്; ചെന്നൈയിൽ ഉള്ള സുഹൃത്തുക്കൾ പറ്റുമെങ്കിൽ കാണണം എന്ന് അഭ്യർത്ഥിക്കുന്നു.
 Accessible Horizon Films FB page     Web Page    500&5 web

01 May 2016 Update :  YouTube Link for Full Movie

 
Template Designed by Douglas Bowman - Updated to New Blogger by: Blogger Team
Modified for 3-Column Layout by Hoctro