98-ാമത് അക്കാദമി അവാർഡുകൾ നാളെ (15 മാർച്ച് 2026) പ്രഖ്യാപിക്കപ്പെടുകയാണ്. മികച്ച അന്താരാഷ്ട്ര ചിത്രങ്ങളുടെ വിഭാഗത്തിൽ ഇത്തവണ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട പതിനഞ്ചിൽ പതിനാല് ചിത്രങ്ങളും കാണാൻ പറ്റിയിരുന്നു എന്നത് വളരെയധികം സന്തോഷം നൽകുന്നതാണ് (മിക്കതും ഇക്കഴിഞ്ഞ IFFK യിൽ ഇടം നേടിയിരുന്നവയാണ്)
അവസാന നോമിനേഷൻ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന അഞ്ച് ചിത്രങ്ങളും രാഷ്ട്രീയ മാനുഷിക മൂല്യങ്ങൾ ഉയർത്തിപിടിക്കുന്നതും ശ്രദ്ധേയമായവയുമാണ്.
1. ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ് (It Was Just an Accident) സംവിധാനം: ജാഫർ പനാഹി (ഫ്രാൻസ്)
ഇറാനിലെ രാഷ്ട്രീയ തടവുകാരെക്കുറിച്ചും അവരുടെ അതിജീവനത്തെക്കുറിച്ചുമുള്ള നെഞ്ചുപൊള്ളിക്കുന്ന കഥയാണിത്. അവിചാരിതമായി സംഭവിക്കുന്ന ഒരു അപകടത്തിലൂടെ പഴയ വേട്ടക്കാരനും ഇരയും (പിന്നീട് ഇരകളും) കണ്ടുമുട്ടുന്നതാണ് ഇതിന്റെ കഥാഗതി. മനുഷ്യ ജീവിതങ്ങളും നിയമവ്യവസ്ഥിതിയുമെല്ലാം ചർച്ച ചെയ്യപ്പെടുന്ന ഈ സിനിമ കാൻ ഫിലിം ഫെസ്റ്റിവലിലെ പാം ഡി ഓർ (Palme d'Or) നേടിയിരുന്നു. ഇറാനിലെ പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് സിനിമ ചെയ്യുന്ന പനാഹിയോടുള്ള ആദരസൂചകമായും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ മുൻനിർത്തിയും അക്കാദമി വോട്ടർമാർ ഈ ചിത്രത്തിന് മുൻഗണന നൽകാൻ സാധ്യതയുണ്ട്. മികച്ച ഒറിജിനൽ തിരക്കഥാ വിഭാഗത്തിലും ഇതിന് നോമിനേഷനുണ്ട്.
2. ദ സീക്രട്ട് ഏജന്റ് (The Secret Agent) സംവിധാനം: ക്ലെബർ മെൻഡോൺസ ഫിൽഹോ (ബ്രസീൽ)
1970-കളിലെ ബ്രസീലിലെ സൈനിക സ്വേച്ഛാധിപത്യകാലത്ത് നടക്കുന്ന ഒരു നിയോ-നോയർ പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ഈ സിനിമയുടെ കരുത്ത് വാഗ്നർ മൗറയുടെ അവിസ്മരണീയമായ അഭിനയം കൂടിയാണ്. അധികാരികളിൽ നിന്നും ഒളിവിൽ കഴിയേണ്ടിവരുന്ന ഒരു ഗവേഷകൻ നേരിടുന്ന ഭീതിയും ഒറ്റപെടലുമാണ് സിനിമയുടെ കാതൽ. കാൻ ഫെസ്റ്റിവലിൽ മികച്ച സംവിധായകൻ, മികച്ച നടൻ ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ നേടുകയും ഓസ്കാറിൽ മികച്ച ചിത്രം (Best Picture), മികച്ച നടൻ തുടങ്ങിയ 4 പ്രധാന വിഭാഗങ്ങളിൽ നോമിനേഷനും നേടി മത്സരിക്കുന്ന ഈ സിനിമ വിഷ്വൽ സ്റ്റൈലും രാഷ്ട്രീയവും ഒരേപോലെ ഇഷ്ടപ്പെടുന്ന വോട്ടർമാരെ സ്വാധീനിച്ചേക്കാം.
3. സെന്റിമെന്റൽ വാല്യൂ (Sentimental Value) സംവിധാനം: ജോക്കിം ട്രയർ (നോർവേ)
തകർന്ന ഒരു കുടുംബബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം, തന്റെ പ്രൊഫെഷനിൽ പരാജയം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സംവിധായകനും അദ്ദേഹത്തിന്റെ പെൺ മക്കളും തമ്മിലുള്ള വൈകാരിക ബന്ധത്തിലൂടെയാണ് വികസിക്കുന്നത്. മരണപ്പെട്ട് പോയ അമ്മയുടെ ഓർമ്മകളും അവശേഷിച്ച വസ്തുക്കളും രണ്ട് സഹോദരിമാരുടെ ജീവിതത്തിൽ വരുത്തുന്ന വൈകാരികമായ മാറ്റങ്ങളും അതിൽ അറിഞ്ഞോ അറിയാതെയോ ഇടപെടുന്ന പിതാവുമായുള്ള ബന്ധത്തിന്റെ സങ്കീർണതയും സിനിമ എന്ന മാധ്യമത്തോടുള്ള അഭിനിവേശവുമൊക്കെ വളരെ വൈകാരികമായി ഇതിൽ ആവിഷ്കരിച്ചിരിക്കുന്നു. ഇത്തവണത്തെ അക്കാദമി നോമിനേഷൻ പട്ടികയിൽ 9 നോമിനേഷനുകളുമായി ഏറ്റവും മുന്നിൽ നിൽക്കുന്ന ചിത്രമാണിത്. മികച്ച സംവിധായകൻ, മികച്ച നടി (റെനേറ്റ് റെയിൻസ്‌വെ) തുടങ്ങിയ വിഭാഗങ്ങളിൽ നോമിനേഷൻ ഉള്ളതിനാൽ, അന്താരാഷ്ട്ര വിഭാഗത്തിൽ ഈ ചിത്രം വിജയിക്കാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നു. 'The Worst Person in the World' ലൂടെ ട്രയർ നേടിയ ജനപ്രീതിയും ഇതിന് ഗുണകരമായേക്കും
4. സിറാത്ത് (Sirāt) സംവിധാനം: ഒലിവർ ലാക്സെ (സ്പെയിൻ)
മൊറോക്കോയിലെ പർവ്വതനിരകളിലൂടെ കാണാതായ മകളെ തേടി ഒരു പിതാവ് മകനോടൊപ്പം നടത്തുന്ന അന്വേഷണ യാത്ര ഒരു ആത്മീയ യാത്രയായി രൂപാന്തരീകരണം പ്രാപിക്കുന്നതാണ് ഇതിവൃത്തം. മൊറോക്കോയിലെ റേവ് പാർട്ടി (Rave Party ) സംസ്കാരവും സഹാറ മരുഭൂമിയുടെ വന്യതയും സിനിമയ്ക്ക് ഒരു പ്രത്യേക ദൃശ്യഭാഷ നൽകുന്നു. ആത്മീയതയും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ ചൂഴ്‌ന്നെടുക്കുന്നതും
ദൃശ്യഭംഗി കൊണ്ടും ശബ്ദവിന്യാസം കൊണ്ടും വിസ്മയിപ്പിക്കുന്നതുമായ ഈ പരീക്ഷണ ചിത്രം മികച്ച അന്താരാഷ്ട്ര ചിത്രം എന്നതിലുപരി മികച്ച സൗണ്ട് (Best Sound) വിഭാഗത്തിലും നോമിനേഷൻ നേടി ഓസ്കാറിൽ മത്സരിക്കുകയാണ്.
5. ദ വോയ്‌സ് ഓഫ് ഹിന്ദ് റജബ് (The Voice of Hind Rajab) സംവിധാനം: കൗതർ ബെൻ ഹനിയ (ടുണീഷ്യ)
പലസ്തീനിലെ ഗസ്സയിൽ ഇസ്രായേൽ പട്ടാള അക്രമത്തിൽ ഒരു വാഹനത്തിൽ പെട്ട് പോകുന്ന ഹിന്ദ് റജബ് എന്ന കൊച്ചുപെൺകുട്ടിയുടെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച ഡോക്യു-ഡ്രാമയാണിത്. ആറ് വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടിയെ രക്ഷിക്കുന്നതിനായി റെഡ് ക്രസന്റ് സന്നദ്ധ പ്രവർത്തകരുടെ ക്യാമ്പ് ഓഫീസിൽ ലഭിക്കുന്ന സന്ദേശത്തിൽ തുടങ്ങുന്ന ഈ സിനിമയിലൂടെ അധിനിവേശത്തിന്റെ ഭീകരതയെയും നിസ്സഹായരായ മനുഷ്യരുടെ ശബ്ദത്തെയും ലോകത്തിന് മുന്നിലെത്തിക്കാൻ സംവിധായിക ശ്രമിക്കുന്നു. ഹിന്ദ് റജബ് സന്നദ്ധ പ്രവർത്തകരുമായി നടത്തിയ യാഥാർത്ഥ ശബ്ദ സന്ദേശങ്ങൾ സിനിമയിൽ ഉപയോഗിച്ചിട്ടുള്ളതിനാൽ തന്നെ സഹായത്തിനായി കാത്ത് നിന്ന ആ കൊച്ചു പെൺകുട്ടിയുടെ അവസാന മണിക്കൂറുകളുടെ ആവിഷ്കാരം നെഞ്ച് പൊള്ളിക്കും. വെനീസ് ഫിലിം ഫെസ്റ്റിവലിലെ ഗ്രാൻഡ് ജൂറി പുരസ്കാരം നേടിയ ചിത്രം സമകാലിക യുദ്ധ രാഷ്ട്രീയ സാഹചര്യത്തിൽ ലോകമെമ്പാടും വലിയ ചർച്ചകൾക്ക് സാധ്യത തുറക്കുന്നതും മാനുഷികമായ ഒരു വലിയ ദുരന്തത്തെ സിനിമയിലൂടെ ലോകത്തിന് മുന്നിലെത്തിക്കുന്നതിനാലും നല്ലൊരു വിഭാഗം വോട്ടർമാരുടെ പിന്തുണ ലഭിക്കാനുള്ള സാധ്യതയുണ്ട്.
സിനിമകളുടെ കരുത്തും സത്യസന്ധതയും വിലയിരുത്തിയാൽ ഈ അഞ്ചു ചിത്രങ്ങളും അവാർഡിന് അർഹമാണ്, അത് കൊണ്ട് തന്നെ ഈ വർഷത്തെ ഓസ്കാർ അന്താരാഷ്ട്ര വിഭാഗം തികച്ചും പ്രവചനാതീതമാണ്. നോമിനേഷനുകളുടെ എണ്ണം വെച്ച് നോക്കുമ്പോൾ 'സെന്റിമെന്റൽ വാല്യൂ' വും, രാഷ്ട്രീയ പ്രാധാന്യം വെച്ച് നോക്കുമ്പോൾ 'ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്' ഉം തമ്മിലാകും പ്രധാന മത്സരമെന്ന് തോന്നുന്നു.; എങ്കിലും എന്റെ വ്യക്തിപരമായ തെരഞ്ഞെടുപ്പ് ‘സിറാത്ത്’ അല്ലങ്കിൽ ‘ദ വോയ്‌സ് ഓഫ് ഹിന്ദ് റജബ്’ എന്നാണ്.
നിങ്ങളുടെ അഭിപ്രായത്തിൽ ഇതിൽ ഏത് ചിത്രമാകും ഇത്തവണത്തെ അന്താരാഷ്‌ട്ര സിനിമയ്ക്കുള്ള ഓസ്കാർ നേടുക?
(പോസ്റ്റർ gemini നിർമ്മിതം)

No comments:
Post a Comment