19.12.25

പലസ്തീൻ 36 (Palestine 36) 2025


1936-ൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരെ പലസ്തീനിൽ നടന്ന ജനകീയ പ്രക്ഷോഭമാണ് (Arab Revolt) സിനിമയുടെ പശ്ചാത്തലം. ബ്രിട്ടീഷ് അധിനിവേശത്തിനും ജൂത കുടിയേറ്റത്തിനും എതിരെ പലസ്തീൻ ജനത നടത്തിയ ആദ്യകാല ചെറുത്തുനിൽപ്പിന്റെ കഥയാണിത്. യൂസഫ് എന്ന യുവാവിലൂടെയാണ് കഥ വികസിക്കുന്നത്. ജറുസലേമിലെ രാഷ്ട്രീയ സംഘർഷങ്ങൾക്കും തന്റെ ഗ്രാമീണ ജീവിതത്തിനും ഇടയിൽ പെട്ടുപോകുന്ന യൂസഫിന്റെ ജീവിതത്തിലൂടെ ആ കാലഘട്ടത്തെ സംവിധായിക അടയാളപ്പെടുത്തുന്നു. ഇന്നത്തെ പലസ്തീൻ-ഇസ്രായേൽ സംഘർഷങ്ങളുടെ വേരുകൾ തേടിപ്പോകുന്ന സിനിമ, 1936-ലെ സംഭവവികാസങ്ങൾ എങ്ങനെയാണ് പലസ്തീൻ ജനതയുടെ ഭാവിയെ മാറ്റിമറിച്ചതെന്ന് കാണിച്ചുതരുന്നതിനൊപ്പം, പലസ്തീൻ ജനതയുടെ നിസ്സഹായതയുടെയും  അതിജീവനത്തിന്റെയും നേർസാക്ഷ്യം കൂടിയാകുന്നു. 

സംവിധായിക ആൻമേരി ജാസിർ (Annemarie Jacir)

#30iffk #IFFK2025  #palestine36

ഡ്രീംസ് (Dreams / Drømmer) 2024

നോർവീജിയൻ സംവിധായകൻ ഡാഗ് യോഹാൻ ഹൗഗറൂദ് ( Dag Johan Haugerud)
 ഒരുക്കിയ പ്രശസ്തമായ 'സെക്സ്, ഡ്രീംസ്, ലവ്' (Sex, Dreams, Love) എന്ന ചലച്ചിത്ര ത്രയത്തിലെ രണ്ടാമത്തെ സിനിമയാണ് ഡ്രീംസ്. 

ജോഹന്ന (Johanne) എന്ന 17 വയസ്സുകാരിക്ക് തന്റെ ഫ്രഞ്ച് അധ്യാപികയായ ജൊഹാനയോട് (Johanna) തോന്നുന്ന കൗമാര പ്രണയമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. തൻ്റെയുള്ളിലെ പ്രണയവികാരങ്ങളും സ്വപ്നങ്ങളുമൊക്കെ ജോഹന്ന ഒരു ഡയറിയിൽ കുറിച്ചിടുന്നു. അവിചാരിതമായി ഈ ഡയറി അവളുടെ മുത്തശ്ശിയും (Karin) അമ്മയും (Kristin), വായിക്കാൻ ഇടയാകുന്നു. ജോഹന്നയുടെ എഴുത്തിലെ സാഹിത്യഭംഗി കണ്ട് അത് പ്രസിദ്ധീകരിക്കാൻ എഴുത്തുകാരി കൂടിയായ മുത്തശ്ശിയും, പിന്നീട് അമ്മയും ആലോചിക്കുന്നുണ്ടെങ്കിലും, അതിലെ യാഥാർത്ഥ്യത്തെക്കുറിച്ചും ധാർമ്മികതയെക്കുറിച്ചുമൊക്കെ അവർക്കിടയിൽ വലിയ ചർച്ചകൾ നടക്കുന്നു.

ജോഹന്ന, അമ്മ, മുത്തശ്ശി എന്നിങ്ങനെ മൂന്ന് തലമുറയിൽപ്പെട്ട സ്ത്രീകളുടെ കാഴ്ചപ്പാടുകളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. പ്രണയം, ആഗ്രഹം, ധാർമ്മികത എന്നിവയെ ഓരോ തലമുറയും എങ്ങനെ നോക്കിക്കാണുന്നു എന്ന് ചിത്രം വ്യക്തമാക്കുന്നു.

ജോഹന്ന കടന്ന് പോകുന്ന കൗമാര പ്രണയ സങ്കല്പങ്ങളുടെയും യാഥാർഥ്യങ്ങളുടെയും വൈരുദ്ധ്യമാർന്ന തലങ്ങൾ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. സ്നേഹം, ലൈംഗികത, സ്വയം കണ്ടെത്തൽ തുടങ്ങിയ മനുഷ്യസഹജ വികാര വിചാരങ്ങളിലുള്ള മൂന്ന് തലമുറകളുടെ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യപ്പെടുന്നുമുണ്ട്.

പൊതുവേ താൽപര്യം തോന്നാത്ത വിധമുള്ള ആത്മഭാഷണ ആഖ്യാനശൈലിയിലാണ് സിനിമയുടെ തുടക്കമെങ്കിലും, പിന്നീട് വളരെ മികച്ച തരത്തിൽ യാഥാർത്ഥ്യവും ഭാവനയും തമ്മിലുള്ള നേരിയ വ്യത്യാസങ്ങളെ, വളരെ ലളിതവും എന്നാൽ ശക്തവുമായ സംഭാഷണങ്ങളിലൂടെ മികച്ച ദൃശ്യങ്ങളെ ഇടകലർത്തി അവതരിപ്പിക്കുന്ന ശൈലിയാണ് സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്.

Pic courtesy: Website

15.6.16

ഒഴിവുദിവസത്തെ കളി

 
ഏറെ പ്രശംസകളും പുരസ്കാരങ്ങളും നേടിയ 'ഒഴിവുദിവസത്തെ കളി' ജൂൺ17 മുതൽ തീയറ്ററുകളിൽ എത്തുകയാണ്; അതും ആഷിക് അബു അടക്കമുള്ള നിരവധി മുഖ്യധാര ജനപ്രിയ സിനിമാ പ്രവർത്തകരുടെ പിന്തുണയോടും കൂടി. പതിവ് വാണിജ്യ സിനിമാ കാഴ്ചപാടിൽ നിന്ന് വ്യത്യസ്തമായി വരുന്ന ഇത്തരം സ്വതന്ത്രസിനിമാ ചിന്തകൾ ഫെസ്റ്റിവലുകൾക്കും പുരസ്കാരങ്ങൾക്കും മേലെ ജനകീയമാകുക അപൂർവ്വതയിൽ അപൂർവ്വമാണ്; നവമാധ്യമങ്ങളിലും പരമ്പരാഗത മാധ്യമങ്ങളിലും ഒരുപോലെ ഈ സിനിമയ്ക്ക് കിട്ടുന്ന പിന്തുണയും ഇടവും  തീയറ്ററുകളിൽ പ്രതിഫലിച്ചാൽ തീർച്ചയായും അതൊരു നവ സിനിമാ ചരിത്രം തന്നെയാകും.
 
ഇതിന്റെ സംവിധായകൻ സനൽകുമാർ ശശിധരന്റെ ആദ്യ സിനിമ 'ഒരാൾ പൊക്കം' ജനങ്ങളിലേക്ക് എത്തിയത് 'സിനിമാവണ്ടി' എന്ന സഞ്ചരിക്കുന്ന സിനിമാ കൊട്ടകയിലൂടെയാണ്. അതിന്റെ ഉദ്ഘാടനദിനം കടുത്ത നടുവ് വേദനയാൽ ബെഡ് റെസ്റ്റിൽ ആയിരുന്നിട്ട് കൂടി ഞാൻ ഭാര്യയുടെയും നടുവിലൊരു ബെൽറ്റിന്റെയും സഹായത്തോടെ കാണാൻ പോയതിന്റെ കാരണങ്ങൾ മൂന്നായിരുന്നു.
1) സോഷ്യൽ മീഡിയയിലൂടെ ധനസമാഹരണം നടക്കുന്ന സമയത്ത് ഒന്നും സംഭാവന ചെയ്യാൻ കഴിഞ്ഞില്ലയെന്ന കുറ്റബോധം.
2) ഇത്തരം സിനിമകൾ കാണാനുള്ള പ്രവാസലോക പരിമിതി; നാട്ടിലുള്ള ദിനങ്ങളിൽ വല്ലതും വീണുകിട്ടിയാൽ ഭാഗ്യം. ( CR No.89, അസ്തമയം വരെ തുടങ്ങിയവ അത്തരത്തിൽ വീണുകിട്ടിയ  ഭാഗ്യങ്ങളാണ് )
3) 'ഒരാൾപൊക്കം' സിനിമാ വാർത്തകളും കുറിപ്പുകളും; ഒപ്പം അതിൻറെ സംവിധായകന്റെ ജനകീയ സിനിമാ പരിശ്രമങ്ങളും കാണാതിരിക്കാനാവില്ല എന്ന ഉൾവിളി.
 
ഈ മൂന്ന് കാരണങ്ങളും സിനിമയ്ക്ക് ശേഷം എങ്ങിനെയായി തീർന്നു എന്നും നിങ്ങൾ അറിയേണ്ടതുണ്ട് എന്ന് കരുതുന്നു, യഥാക്രമം;
1) കുറ്റബോധം ഇല്ലാതായി ; പ്രദർശന ശേഷം പുറത്ത് വെച്ചിരുന്ന പെട്ടിയിൽ നേരത്തെ കൊടുക്കാൻ നിശ്ചയിച്ചിരുന്നതിൽ അധികം ഇട്ടു; സിനിമ ഇഷ്ടപെട്ട ഭാര്യാവിൻ വക വേറെയും.
2) അവധി ദിനങ്ങൾ നീട്ടി തന്ന നടുവ് വേദനയ്ക്ക് നന്ദി പറഞ്ഞു.
3) കണ്ടിരുന്നില്ലെങ്കിൽ നഷ്ടമാകുമായിരുന്ന ഒരു സിനിമ തന്നെയായിരുന്നു 'ഒരാൾ പൊക്കം' ; ഉദ്ഘാടന ചടങ്ങിനു ശേഷം സിനിമ പ്രദർശനത്തിനായി വെള്ള തിരശ്ശീല വലിച്ചു കെട്ടുന്നൊരു സംവിധായകനെയും നേരിട്ടു കണ്ടു.
 
അന്ന് പ്രദർശനം നടന്നത് സാധാരണ ഒരു ഹാളിൽ ആയിരുന്നു, മെച്ചപെട്ട തീയറ്റർ സംവിധാനത്തിലും അനുഭവത്തിലും ഒരാൾപൊക്കം കാണായെങ്കിൽ എന്നാഗ്രഹിച്ചു; കാരണം സ്വതന്ത്ര സിനിമ എന്ന കാഴ്ചപാടിൽ നിന്ന് തന്നെ വളരെ വേറിട്ട് നിന്ന ചലച്ചിത്ര സാക്ഷാത്കാരം തന്നെയായിരുന്നു അത്. ഇപ്പോഴിതാ അതേ സംവിധായകന്റെ അടുത്ത സിനിമ യഥാർത്ഥ തീയറ്റർ അന്തരീക്ഷത്തിലേക്ക് എത്തുന്നു; പതിവ് പോലെ 'പ്രവാസ പരിമിതി ' ഇത്തവണയും അലട്ടുന്നു. ജൂൺ 17ന് തുടങ്ങുന്ന 'ഒഴിവ്ദിവസത്തെ കളി' തീർച്ചയായും ജൂലായ്‌3 കടക്കും, കൂടുതൽ കൂടുതൽ തീയറ്ററുകളിലേക്കും എത്തിച്ചേരും; കാരണം ഞാനത്രമേൽ ആഗ്രഹിച്ച് പോയി, ഈ സിനിമ കാണാൻ, അറിയാൻ..!!
നല്ല സിനിമയെ , സ്വതന്ത്ര സിനിമയെ സ്നേഹിക്കുന്ന ആരെങ്കിലുമൊക്കെ ഈ കുറിപ്പ് വായിക്കുന്നുണ്ടെങ്കിൽ തീയറ്ററിൽ പോയി കാണുക; സുഹൃത്തുക്കളെ ഒപ്പം കൂട്ടുക; മലയാള നവസിനിമയിലെ ബ്ലോക് ബസ്റ്റർ ആകട്ടെ  'ഒഴിവ് ദിവസത്തെ കളി '.  കളിക്കും കളിക്കാർക്കും ക്യാപ്ടൻ സനൽകുമാർ ശശിധരനും ഒരു സാധാരണ സിനിമാ പ്രേക്ഷകന്റെ ആശംസകൾ.
 
Template Designed by Douglas Bowman - Updated to New Blogger by: Blogger Team
Modified for 3-Column Layout by Hoctro