ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക പ്രശ്നം അന്താരാഷ്ട്ര തലത്തിലുള്ള അക്രഡിറ്റേഷൻ ആണ്. അന്താരാഷ്ട്ര ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഫെഡറേഷൻ (FIAPF) നൽകുന്ന പ്രത്യേക അംഗീകാരമുള്ള മേളയാണ് IFFK. കാൻ, ബെർലിൻ, ഗോവ മേളകൾ പോലെ ഒരു നിശ്ചിത നഗരത്തെ 'സ്ഥിരം വേദി'യായി (Permanent Venue) നിശ്ചയിച്ചാണ് ഈ അന്താരാഷ്ട്ര അംഗീകാരം നൽകുന്നത്. പെട്ടെന്നൊരു ദിവസം സ്ഥിരം വേദി തിരുവനന്തപുരത്ത് നിന്നും മറ്റൊരു നഗരത്തിലേക്ക് മാറ്റുന്നത് IFFK-യുടെ ഈ രാജ്യാന്തര അക്രഡിറ്റേഷൻ തന്നെ ഇല്ലാതാക്കാൻ കാരണമായേക്കാം. (ഇന്ത്യയിൽ നിലവിൽ ഗോവ, തിരുവനന്തപുരം, ബംഗളൂരു, കൽക്കത്ത എന്നീ 4 മേളകൾക്ക് മാത്രമാണ് FIAPF അക്രഡിറ്റേഷൻ ഉള്ളത്)
ഫിലിം സിറ്റികളിൽ ചലച്ചിത്രമേളകൾ നടക്കാറുണ്ടോ? ഇന്ത്യയിലെയും ലോകത്തിലെവിടെയുമുള്ള പ്രമുഖമായ ഒരു രാജ്യാന്തര ചലച്ചിത്രമേളയും നഗരത്തിന് പുറത്തുള്ള ഒരു 'ഫിലിം സിറ്റി'ക്കുള്ളിൽ മാത്രമായി സംഘടിപ്പിക്കപ്പെടുന്നില്ല എന്നതാണ് മനസ്സിലായിട്ടുള്ളത് (തെറ്റെങ്കിൽ തിരുത്താം) ഉദാ:
IFFI - ഗോവ: ഇന്ത്യയിലെ ഏറ്റവും വലിയ എ-ഗ്രേഡ് മേളയായ IFFI നടക്കുന്നത് ഗോവയിലെ ഏതെങ്കിലും വലിയ സ്റ്റുഡിയോയിലല്ല. പനജി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഐനോക്സ് മൾട്ടിപ്ലെക്സ്, കലാ അക്കാദമി എന്നിവടങ്ങളിലാണ്; നഗരമധ്യത്തിലെ മന്ദോവി നദിക്കരയും കഫേകളും മറ്റുമുൾപ്പെടെയാണ്
ഈ മേളയുടെ ജീവൻ.
MAMI - മുംബൈ: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഫിലിം സിറ്റിയായ 'ഗോരേഗാവ് ഫിലിം സിറ്റി' ഉള്ള നഗരമാണ് മുംബൈ. എന്നാൽ മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഒരിക്കലും ഈ ഫിലിം സിറ്റിക്കുള്ളിൽ നടത്താറില്ല. മറിച്ച് മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മൾട്ടിപ്ലെക്സുകൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.
ലോകപ്രശസ്തമായ കാൻ (Cannes) മേള ഫ്രാൻസിലെ കടലോര നഗരത്തിന്റെ ഹൃദയഭാഗത്തുള്ള 'പാലെ ദെ ഫെസ്റ്റിവൽ' എന്ന ഹബ്ബിലും, ബെർലിൻ മേള ബെർലിൻ നഗരമധ്യത്തിലുമാണ് നടക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സ്റ്റുഡിയോ കോംപ്ലക്സുകളിലൊന്നായ ഹൈദരാബാദിലെ 'രാമോജി ഫിലിം സിറ്റി'യിൽ പോലും ഒരു അന്താരാഷ്ട്ര ചലച്ചിത്രമേള സ്ഥിരമായി നടത്താത്തത് ശ്രദ്ധിക്കുക. ഫിലിം സിറ്റികൾ നിർമ്മിക്കുന്നത് സിനിമ ഷൂട്ട് ചെയ്യാനാണ്, അത് ജനങ്ങൾക്ക് വന്ന് കൂടാനോ കാണാനോ ഉള്ള പൊതു ഇടമല്ല തന്നെ.
ഒരു ഫിലിം സിറ്റിയുടെ പ്രാഥമിക ലക്ഷ്യം സിനിമയുടെ ഷൂട്ടിംഗും നിർമ്മാണവുമാണ്. അവിടെ ശബ്ദവും വെളിച്ചവും നിയന്ത്രിക്കാനും, പൊതുജനങ്ങളെ അകറ്റി നിർത്താനുമാണ് സ്റ്റുഡിയോകളും നിർമ്മാണ പ്രവർത്തകരും പരമാവധി ശ്രമിക്കാറുള്ളത്. എന്നാൽ ഒരു ചലച്ചിത്രമേളയ്ക്ക് വേണ്ടത് ഇതിന്റെ നേരെ വിപരീതമാണ്—അവിടെ ജനകീയ പങ്കാളിത്തവും, തുറന്ന സാംസ്കാരിക ഇടപഴകലുകളുമാണ് പ്രധാനം. ഫിലിം സിറ്റി എന്ന 'നിശ്ശബ്ദ മേഖല'യും ചലച്ചിത്രമേളയുടെ 'ഊർജ്ജവും' തമ്മിലുള്ള അന്തരം കൃത്യമായി മനസ്സിലാക്കാതെയുള്ളതാണ് ഈ ബജറ്റ് പരാമർശം.
സ്ഥലപരിമിതി കൊണ്ട് വീർപ്പുമുട്ടുന്ന കേരളത്തിലെ ഏതൊരു നഗരത്തിലും ഫിലിം സിറ്റി എന്ന ആശയം നടപ്പാക്കണമെങ്കിൽ നഗരത്തിന് പുറത്തേക്ക് തന്നെ പോകേണ്ടി വരും. ചിത്രാഞ്ജലി തന്നെ ഉദാഹരണം; അവിടെ ഒരു ഫെസ്റ്റിവൽ കോംപ്ലക്സ് നിർമ്മിക്കാനുള്ള നിർദ്ദേശം നിരവധി കമ്മിറ്റികളും മറ്റും മുന്നോട്ട് വെച്ചപ്പോഴും ഡെലിഗേറ്റുകളുടെ, ഫെസ്റ്റിവലിനെ സ്നേഹിക്കുന്ന ചലച്ചിത്ര പ്രവർത്തകരുടെ ഒക്കെ എതിർപ്പ് മൂലം നടപ്പാക്കാൻ കഴിയാതിരുന്നത് ഓർക്കുക.
നഗരത്തിന് പുറത്ത് നിർമ്മിക്കുന്ന ഒരു ഫിലിം സിറ്റിയിലേ തീയറ്ററുകളിലേക്ക് മാറ്റിയാൽ, നിലവിലെ IFFK വേളയിൽ കാണുന്ന ജനകീയമായ 'മേളപ്പെരുമ' അവിടെ ഉണ്ടാകില്ലന്നത് ഉറപ്പാണ്. സിനിമ കഴിഞ്ഞിറങ്ങുന്ന പ്രതിനിധികൾക്ക് സംവദിക്കാനോ ഒത്തുകൂടാനോ ഇടമില്ലാത്ത, അടുത്ത സിനിമയ്ക്കായി വിജനമാകുന്ന ഒരു കൃത്രിമ ഇടമായി മേള ചുരുങ്ങിപ്പോകുമെന്ന് ഭയക്കുന്നു.
കഴിഞ്ഞ 30 പതിറ്റാണ്ടുകളായി അന്താരാഷ്ട്ര ചലച്ചിത്ര ഭൂപടത്തിൽ തിരുവനന്തപുരം എന്ന നഗരവും IFFK-യും പരസ്പരമായി ചേർത്തുവെക്കപ്പെട്ട ബ്രാൻഡുകളാണ്. കേരളത്തിലെ സാധാരണക്കാരായ സിനിമാപ്രേമികളുടെയും ഡെലിഗേറ്റുകളുടെയും സാംസ്കാരികമായ പക്വതയാണ് ഈ മേളയെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ' ജനപങ്കാളിത്തമുള്ള മേള' (People-centered festival) ആക്കി മാറ്റിയത്. നഗരത്തിന്റെ ജനത നെഞ്ചേറ്റിയ ഒരു സാംസ്കാരിക പൈതൃകത്തെ പെട്ടെന്ന് വേരോടെ പിഴുതെറിയുന്നത് തിരുവനന്തപുരം എന്ന ബ്രാൻഡഡ് മേളയ്ക്ക് വലിയ തിരിച്ചടിയാകും. നഗരത്തിലെ ഓട്ടോ റിക്ഷകൾ മുതൽ തട്ടുകടക്കാർ വരെ, ചെറുകിട ലോഡ്ജ് മുറികൾ മുതൽ ഡോർമിറ്ററികൾ വരെ ഡിസംബറിൽ IFFK യേ കാത്തിരിക്കുന്നത് മറ്റൊരു മേളയിലും കാണാനാവില്ല.
അപ്പോൾ എന്താണ് ശരിയായ ബദൽ?
കൊച്ചിയിൽ സിനിമാ നിർമ്മാണത്തിനായി ഒരു മികച്ച ഫിലിം സിറ്റി വരുന്നത് സ്വാഗതാർഹമാണ്. എന്നാൽ IFFK-യ്ക്ക് വേണ്ടത് ഒരു 'ഷൂട്ടിംഗ് സ്റ്റുഡിയോ' യോ അതോടനുബന്ധിച്ചുള്ള തിയറ്ററുകളോ, ടൂർ പാക്കേജുകളോ അല്ല; മറിച്ച് നഗരഹൃദയത്തിൽ തന്നെയുള്ള ഒരു 'അർബൻ ഫെസ്റ്റിവൽ ഹബ്ബ്' (Urban Festival Hub) ആണ്. ടൊറന്റോയിലെ 'TIFF ലൈറ്റ്ബോക്സ്' ഒക്കെ പോലെ തിരുവനന്തപുരം നഗരത്തിന്റെ പൊതുഗതാഗത-ഹോട്ടൽ സൗകര്യങ്ങളോട് ചേർന്നുനിൽക്കുന്ന, ഒരൊറ്റ ക്യാമ്പസിനുള്ളിൽ തന്നെ കുറച്ച് തിയേറ്ററുകളും (ഒരു പ്രധാന തിയേറ്ററും 5-8 ചെറുകിട സ്ക്രീനുകളും) ഓപ്പൺ പ്ലാസകളും ഉള്ള ഒരു സ്ഥിരം വേദി തലസ്ഥാനത്ത് നിർമ്മിക്കുകയാണ് വേണ്ടത്. ഒപ്പം ഇപ്പോഴത്തെ പോലെ നഗരത്തിലെ സർക്കാർ - സ്വകാര്യ മേഖലയിലെ പ്രധാനപ്പെട്ട വലിയ സ്ക്രീനുകളും പ്രയോജനപ്പെടുത്തണം. ഡെലിഗേറ്റുകളുടെ അഭിപ്രായങ്ങൾ സ്വരുക്കൂട്ടുന്നതിനോ അവരുടെ അവകാശങ്ങൾ മാനിക്കുന്നതിനോ ഇതുവരെ ഒരു സംവിധാനവും ഇനിയും ഉണ്ടായിട്ടില്ലെന്ന് കൂടി പറയേണ്ടി വരുന്നത് ഖേദകരമാണ്.
സാങ്കേതിക സൗകര്യങ്ങളുടെ കൃത്യതയും നഗരത്തിന്റെ സാംസ്കാരിക ഊർജ്ജവും സർവ്വോപരി ഡെലിഗേറ്റുകളുടെ സംതൃപ്തിയും ഒത്തുചേരുന്നിടത്താണ് ചലച്ചിത്രമേളകൾ വിജയിക്കുന്നത്. അതുകൊണ്ട്, IFFK അതിന്റെ ആത്മാവ് നിലനിൽക്കുന്ന തിരുവനന്തപുരം നഗരത്തിൽ തന്നെ നിലനിർത്തിക്കൊണ്ട്, ഇവിടെയൊരു അന്താരാഷ്ട്ര നിലവാരമുള്ള സ്ഥിരം സാംസ്കാരിക സമുച്ചയം ഒരുക്കുകയാണ് ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ ചെയ്യേണ്ടത്.

No comments:
Post a Comment