28.4.16

അയ്‌ ന്നൂറും അയ്‌ ന്തും (500 & 5)

മലയാള ചലച്ചിത്രമേഖലയിലെ സ്വതന്ത്ര നിർമ്മാണ പ്രവർത്തനങ്ങളിലും സമാന്തര പരീക്ഷണങ്ങളിലുമൊക്കെ ആകൃഷ്ടരായിട്ടുകൂടിയാണ് പോണ്ടിച്ചേരി സ്വദേശികളായ നാല്‌ സുഹൃത്തുക്കൾ പണകൊഴുപ്പിന്റെ അങ്ങേയറ്റമായ തമിഴ് സിനിമാലോകത്തേക്ക് പ്രവേശിക്കാൻ കൂട്ടാക്കാതെ സ്വതന്ത്ര തമിഴ് സിനിമയെന്ന ലക്ഷ്യവുമായി സഞ്ചരിച്ചു തുടങ്ങിയത്. നിരവധി ചെറു സിനിമകൾ , ഡോക്കുമെന്ററികൾ മുതലായവ പ്രശംസനീയമായ രീതിയിൽ നിർമ്മിക്കുകയും സ്വദേശ വിദേശ ഫെസ്റ്റിവലുകളിലും നാഷണൽ ചാനലുകളിലും മറ്റും പ്രദർശിപ്പികുകയും ചെയ്തതിന്റെ തുടർച്ചയായി നാല് വർഷം മുൻപ് 'അയ്‌ ന്നൂറും അയ്‌ ന്തും ' (500 & 5) എന്നൊരു മുഴുനീള ഫീച്ചർ സിനിമ പൂർത്തീകരിച്ചു. ക്രൌഡ് ഫണ്ടിങ്ങിലൂടെയും അടുത്ത സുഹൃത്തുക്കളുടെ സഹായത്തോടെയുമൊക്കെ നിർമ്മിച്ച ചിത്രം ദേശീയ അന്തർദേശീയ മേളകളിലും മറ്റും പ്രദർശന ഇടവും അഭിനന്ദനങ്ങളും നേടി.

ഒരു അഞ്ഞൂറ് രൂപാ കറൻസി നോട്ടിന്റെ വ്യത്യസ്ത സാഹചര്യങ്ങളിലൂടെയുള്ള ഭ്രമാത്മകമായ സഞ്ചാരവും ഇടപെടലുമൊക്കെയായി കോർത്തിണക്കപ്പെട്ട പരസ്പര ബന്ധമില്ലാത്ത അഞ്ച് ചെറു സിനിമകളുടെ സമാഹാരമാണ്‌ പേര് സൂചിപ്പിക്കുന്നത് പോലെ 500 & 5. ഭാവിയിൽ അധോലോക നായകനാവുന്നതും സ്വപ്നം കണ്ട് ഒരു വിഡ്ഢി  ഗുണ്ടയുടെ പിണിയാളാകാൻ ശ്രമിക്കുന്ന 'ചുടല' എന്ന അന്ധവിശ്വാസിയുടെ കഥയും കഥയില്ലായ്മയുമൊക്കെ അല്പം നർമ്മത്തിലൂടെ അവതരിപ്പിക്കുകയാണ് ആദ്യ ഭാഗമെങ്കിൽ സിനിമയിൽ തുടർച്ചയായി വിജയം കൊയ്യുകയും ദാമ്പത്യത്തിൽ പരാജിതനായിപ്പോകുകയും ചെയ്യുന്ന ആദി എന്ന സംവിധായകന്റെ തീവ്രനൈരാശ്യം, ഭാര്യയെ തിരികെ കൊണ്ടുവരാൻ നടത്തുന്ന പരിശ്രമങ്ങളുമൊക്കെ രണ്ടാം ഭാഗത്തിൽ അല്പം പിരിമുറുക്കം സൃഷ്ടിക്കുന്നു.
മൂന്നാം ഭാഗമാകട്ടെ ഒരു സാധാരണ ടെലിഫോൺ റീചാർജ് കടയിൽ ജോലിനോക്കുന്ന 'സുന്ദരി' എന്ന സാധാരണ പെൺകുട്ടിയുടെ തീവ്ര പ്രണയത്തിന്റെയും ബോയ്ഫ്രണ്ട് നൽകുന്ന ഒരു ചെറു സമ്മാനം സംരക്ഷിക്കാനുള്ള വ്യഗ്രതയും തൊഴിൽ പ്രശ്നങ്ങളുമൊക്കെയാണു  പ്രതിപാദ്യ വിഷയം. ഇരുളിന്റെ നീർച്ചുഴിയിൽ വിഭ്രാന്ത കല്പനാലോകത്തിനും നിർഭയ യാഥാർത്ഥ്യത്തിനുമിടയിൽ നീന്താൻ വെമ്പുന്ന ജെന്നി എന്ന യുവതിയുടെ അസ്വസ്ഥവും കലുഷിതവുമായ ജീവിതവും അവളെ മോഡലാക്കുന്ന ശില്പിയുടെ ഇടപെടലുമൊക്കെയാണ് നാലാമത് ഭാഗം.
ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായി മുതലാളിത്വ വ്യവസ്ഥിതിയെയും ചൂഷണമനോഭാവത്തെയും ചെറുക്കാൻ പുതിയ ആശയങ്ങളും പ്രവർത്തന രീതികളും വിഭാവനം ചെയ്യാൻ ആഗ്രഹിക്കുകയും ആഹ്വാനം ചെയ്യുകയും  കാരണം സമൂഹം ഒറ്റപെടുത്തുന്ന ഒരു വിപ്ലവകാരിയുടെ സ്വതന്ത്ര ചിന്താഗതികളെ അനുധാവനം ചെയ്യുകയാണ് അഞ്ചാം ഭാഗത്തിൽ. ആദ്യ നാലുഭാഗങ്ങളും പ്രത്യക്ഷത്തിലല്ലെങ്കിലും പരോക്ഷമായി ചില വിപ്ലവ സൂചനകൾ പറഞ്ഞ് വെച്ച് അവസാന ഭാഗത്തേക്ക് എത്തുമ്പോൾ തീക്ഷ്ണമാക്കുന്ന രീതിയിലാണ് കോർത്തിണക്കിയിരിക്കുന്നത്; പരസ്പര പൂരകമായി അഞ്ഞൂറ് രൂപാ നോട്ടും.
തിരുവനന്തപുരം രാജ്യാന്തര മേള (2012)യിൽ Top Angle Indian Cinema വിഭാഗത്തിൽ മൂന്ന് തവണ സ്ക്രീൻ ചെയ്യപെട്ടതും ജർമ്മനിയിലെ Stuttgart Film Festival പോലുള്ള വിദേശ വേദികളിൽ പ്രദർശിപ്പിക്കപ്പെട്ടതും ഈ നവ സിനിമാ കൂട്ടായ്മയ്ക്ക് നേടികൊടുത്ത അഭിമാനവും ആത്മവിശ്വാസവും ചെറുതല്ല. പക്ഷേ കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി ഈ ചിത്രത്തെ തീയറ്ററുകളിലേക്കും കൂടുതൽ ആസ്വാദകരിലേക്കും എത്തിക്കുവാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. സാധ്യമായ വേദികളിലെല്ലാം പ്രദർശിപ്പിച്ചുവെങ്കിലും സ്വതന്ത്ര സിനിമാചിന്തകൾക്ക് ഊർജ്ജമാകാൻ കെൽപ്പുള്ള ശരിയായ ഒരു തീയറ്റർ റിലീസ് സ്വപ്നമായി അവശേഷിച്ചു. താരപരിവേഷമില്ലാത്തതും, തമിഴ് സിനിമാ മാമൂലുകൾക്ക് നിരക്കാത്ത ചെറിയ ബഡ്ജറ്റും എന്തിന്, അവസാനഭാഗത്തെ മുതലാളിത്വ വിരുദ്ധ വികാരവും പോലും പ്രതികൂലമായി ബാധിച്ചുവെന്ന് വേണം കരുതാൻ.
(2012 തിരുവനന്തപുരം രാജ്യാന്തര മേളയിൽ 500 & 5 ടീമിനൊപ്പം)
രഘു, ദാസ്, രമേഷ്, കൗസല്യ എന്നീ പ്രിയ സുഹൃത്തുക്കളുടെ ഈ കൂട്ടായ്മ ചിത്രം ഇനിയും കൂടുതൽ ആസ്വാദകരിലേക്ക് എത്തിക്കാനുള്ള അവസാന ശ്രമമെന്നോണം യു ട്യൂബ് വഴിയുള്ള സൗജന്യ പ്രദർശനത്തിനുള്ള ഒരുക്കമാണിപ്പോൾ; സർവ്വലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് Accessible Horizon Films ന്റെ യു ട്യൂബ് ചാനലിൽ ഈ ചിത്രം റിലീസ് ചെയ്യും. ഇതിന് മുന്നോടിയായി, ബിഗ്‌ സ്ക്രീനിൽ ഒരു പക്ഷേ ഇനിയും ഒരിക്കൽ കൂടി സാധ്യമായില്ലങ്കിലോ എന്ന ആശങ്കയിലും സുമനസ്സുകളുടെ ആശീർവാദത്തിനായും ഏപ്രിൽ 29 ന് വൈകിട്ട് 7 മണിക്ക് ചെന്നൈ Alliance Francaise ഹാളിൽ  പ്രദർശിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്; ചെന്നൈയിൽ ഉള്ള സുഹൃത്തുക്കൾ പറ്റുമെങ്കിൽ കാണണം എന്ന് അഭ്യർത്ഥിക്കുന്നു.
 Accessible Horizon Films FB page     Web Page    500&5 web

01 May 2016 Update :  YouTube Link for Full Movie

 

26.2.15

'അലിഫ്' എന്ന സിനിമ

ഇനിയും കാണാൻ കഴിഞ്ഞിട്ടില്ലാത്തത് കൊണ്ട് തന്നെ 'അലിഫ്' സിനിമയെക്കുറിച്ചെഴുതുന്ന ആസ്വാദനമോ നിരൂപണമോ അല്ല ഇത് ; അഭ്യർത്ഥനയാണ്..!
എന്റെ പേരുമായുള്ള സാദൃശ്യ കൗതുകം തന്നെയാണ് 'അലിഫ്' എന്ന സിനിമയുടെ പോസ്റ്ററിലേക്ക് എന്റെ കണ്ണുടക്കാൻ പ്രധാന കാരണം. പിന്നീട് അന്വേഷിച്ചപ്പോൾ കഴിഞ്ഞവർഷത്തെ കേരളാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (IFFK 2014 ) ശ്രദ്ധിക്കപ്പെട്ട മലയാള നവസിനിമകളിൽ ഒന്നാണിത്  എന്നാണ്  അറിയാൻ കഴിഞ്ഞത്.  ആദ്യ പ്രദർശനം കഴിഞ്ഞ് ഇതിന്റെ സംവിധായകനെ ഡെലിഗേറ്റ് കൂട്ടം ആർപ്പുവിളികളോടെ  ചുമലിലേറ്റികൊണ്ടുവരുന്ന നിരവധി ചിത്രങ്ങൾ ഇപ്പോഴും IFFK യുടെ വെബ്‌ സൈറ്റിൽ കാണാൻ കഴിയും. (ചിലത് താഴെ ചേർത്തിരിക്കുന്ന കൊളാഷിൽ )

ഇന്ന്  (ഫെബ്. 27) ഈ സിനിമ റിലീസ് ചെയ്യപ്പെടും എന്നറിയുന്നു; ഫിലിം ഫെസ്റ്റിവലിൽ സംവിധായകനെ തോളിലേറ്റിയ , അല്ലെങ്കിൽ അതിനു കൊതിച്ച കുറച്ച് പേരെങ്കിലും തീയറ്റർ റിലീസിന്റെ അന്ന്   തന്നെ ഈ ചിത്രം കാണാൻ പോയിരുന്നെങ്കിലെന്ന് ആശിച്ച് പോകുന്നു.

ഫെസ്റ്റിവലിൽ ശ്രദ്ധേയമാകുന്ന അല്ലെങ്കിൽ അവാർഡിന് അർഹമാകുന്ന മലയാള സിനിമകൾ തൊണ്ണൂറു ശതമാനവും പിന്നീട് വിസ്മരിക്കപ്പെട്ട നിലയിലാണ് എന്നത് കാമ്പും കഴമ്പുമില്ലാതെ മലയാള സിനിമ മരിച്ച് പോകുന്നു എന്ന് നിലവിളിക്കുന്നവർ പോലും അറിയുന്നില്ല; അല്ലെങ്കിൽ അറിഞ്ഞതായി ഭാവിക്കുന്നില്ല. നല്ല സിനിമകൾ സാധാരണജനങ്ങളിലേക്ക് എത്തിക്കാൻ സർക്കാർ സംവിധാനം പോലും ഇത്തരം മേളയിൽ മാത്രമായി ഒതുങ്ങി പോകുന്നത് ആശാവഹമല്ല; പുതു തലമുറ സിനിമാ കൂട്ടായ്മയുടെ പ്രയത്നത്തിൽ 'സിനിമാ വണ്ടി ' ( 2014 മേളയിൽ  അവാർഡുകൾ നേടിയ സനൽ ശശിധരന്റെ  ഒരാൾപൊക്കം സിനിമയുടെ സഞ്ചരിക്കുന്ന പ്രദർശന  പരിപാടി നല്ല നിലയിൽ മുന്നേറുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് ) പോലുള്ള ഒറ്റപ്പെട്ട നീക്കങ്ങൾ ( 2012 IFFK യിൽ നവാഗത സംവിധായകനുള്ള അവാർഡ് നേടിയ മനോജ് കാനയുടെ  'ചായില്യം' പ്രദർശിപ്പിക്കാൻ തുടങ്ങിയ 'ടൂറിംഗ് ടാക്കീസ് ' നെ കുറിച്ച് പിന്നൊന്നും കേട്ടുമില്ല !!) നടക്കുന്നുവെങ്കിലും തീയറ്റർ റിലീസും സാമ്പത്തിക വിജയവും നേടാതെ ഇത്തരം നല്ല സിനിമാ പ്രവർത്തനങ്ങൾ നിലനിൽക്കില്ല.

ഫെസ്റ്റിവൽ കാലത്ത്  ഇടിച്ചുകയറിയും  ഇരുന്നും നിന്നും ഒക്കെ സിനിമ കാണാൻ നാം കാണിക്കുന്ന ഉത്സാഹവും ഊർജ്ജവും ഈ സിനിമയെ വിജയിപ്പിക്കാൻ കൂടി ഫലപ്രദമായി ഉപയോഗിക്കുമെന്ന്  പ്രതീക്ഷിക്കുന്നു. മലയാളത്തിൽ നല്ല സിനിമകൾ വരണമെന്നും അത് കാണാൻ ആഗ്രഹിക്കുന്നയാളുമാണ്  താങ്കളെങ്കിൽ തീർച്ചയായും 'അലിഫ്' എന്ന ഈ സിനിമ തീയറ്ററിൽ പോയി കാണുവാൻ അഭ്യർത്ഥിക്കുന്നു; പറ്റുമെങ്കിൽ ആദ്യ ദിവസം തന്നെ..!

Alif [ Official Theatrical Trailer ]

കൂടുതല്‍ വായനയ്ക്ക് : 

6.1.14

Lemon Tree (2008) ലെമണ്‍ ട്രീ



ഇസ്രയേൽ  പലസ്തീൻ അതിർത്തി പശ്ചാത്തലമാക്കി, എന്നാൽ ഒരു ഭാഗത്തേക്കും പക്ഷം ചേരാതെ ഒരു സിനിമ; അതിർത്തിയോടടുത്ത് വർഷങ്ങളായി താമസിക്കുന്ന  പലസ്തീൻ വിധവ  സൽമ  തന്റെ ഉപജീവനമാർഗ്ഗവും പരമ്പരാഗത സ്വത്തുമായ  നാരകതോട്ടം പുതിയ അയല്പക്കക്കാരുടെ സുരക്ഷയ്ക്കായി ഉന്മൂലനം ചെയ്യാനുള്ള ഇസ്രയേലി പട്ടാള ഉത്തരവിനെതിരെ നടത്തുന്ന നിയമപരമായ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

നാരകമരങ്ങളുടെ പച്ചപ്പിലും സമൃദ്ധിയിലും കുടിലിനു തുല്യം ചെറിയ ഒരു വീട്ടിൽ സ്വസ്ഥമായി തന്റേത് മാത്രമായ ലോകത്ത് കഴിഞ്ഞ് കൂടുന്നതിനിടയിലാണ്  സൽമയ്ക്ക് ഇസ്രയേൽ  പ്രതിരോധമന്ത്രിയും കുടുംബവും അയൽക്കാരായി എത്തുന്നതും ശനിദശ തുടങ്ങുന്നതും.  ഇടതൂർന്ന നാരകമരങ്ങളുടെ സാന്നിധ്യം മന്ത്രിയുടെ സുരക്ഷയ്ക്ക് ഭീക്ഷണിയാണെന്നും എത്രയും വേഗം അവ വേരോടെ പിഴുതുമാറ്റണമെന്നും സുരക്ഷാവിഭാഗം റിപ്പോർട്ട് നൽകുന്നു ; ഒപ്പം ആ ഭൂഭാഗത്തെ ഒരു താല്ക്കാലിക സുരക്ഷാ വേലിക്കകത്താക്കി സൽമയെ തോട്ടത്തിലേക്ക് പ്രവേശിക്കുന്നതിലേക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യുന്നു. 
ഇതിനെതിരെ അവർ നടത്തുന്ന ഒറ്റയാൾ നീക്കങ്ങളൊന്നും തന്നെ ഫലിക്കുന്നില്ലന്നു മാത്രമല്ല സമൂഹത്തിൽ നിന്നും ഒറ്റപെടേണ്ടിയും വരുന്നു. മക്കളുടെ പോലും സഹായം അവരിലേക്കെത്തുന്നില്ല. പ്രാദേശിക നേതാക്കളുടെയും  സ്ഥലത്തെ പ്രധാന ദിവ്യന്മാരുടെയും  ഒക്കെ അടുത്ത് സൽമ  സഹായം തേടുന്നുവെങ്കിലും ആരും നേരാംവണ്ണം അവരെ തുണയ്ക്കുന്നില്ല.

നിയമപോരാട്ടം എന്നത് മാത്രമേയുള്ളൂ രക്ഷയെന്ന നിലയിലേക്കെത്തിയ അവരുടെ വക്കാലത്ത് ചെറുപ്പക്കാരനായ ഒരു അഭിഭാഷകൻ ഏറെ മടിയോടെയാണെങ്കിലും ഏറ്റെടുക്കുന്നു; പിന്നീട് ഈ ബന്ധം അയാൾക്ക് അവരോടുള്ള ശാരീരികപ്രണയമായി മാറുകയും  അവർ ഒരു പരിധിവരെ ചില വിട്ടുവീഴ്ചകൾ ചെയ്യാൻ നിർബന്ധിതയാവുന്നുമുണ്ട്.

അതിർത്തി സംഘർഷ രാഷ്ട്രീയവും വക്കീൽ -സൽമ പ്രണയവും ഒക്കെ ദൃശ്യവിഷയമായി രേഖപെടുത്തുന്നുണ്ടെങ്കിലും  ഏകാന്തത അനുഭവിക്കുന്ന രണ്ട് സ്ത്രീകളുടെ മനോവ്യാപാരങ്ങളിൽ  കൂടി കാണുമ്പോഴാണ് ഈ സിനിമ കൂടുതൽ മനോഹരമാകുന്നത്. രണ്ടാമത്തെ സ്ത്രീ മന്ത്രിയുടെ  ഭാര്യാ കഥാപാത്രമാണ്.

രമ്യഹർമ്യം എന്നു  വിശേഷിപ്പിക്കാവുന്ന വലിയ ബംഗ്ലാവിൽ താമസിക്കുന്ന,
പുരോഗമനാശയക്കാരിയെങ്കിലും കീർത്തിമാനായ  ഭർത്താവിന്റെ  (അതിൽ അവർ അഭിമാനം കൊള്ളുന്നതായി ഇടയ്ക്ക് പറയുന്നുണ്ട്) ഇംഗിതങ്ങൾക്കു വിരുദ്ധമായി ഒന്നും പ്രവർത്തിക്കാനാകാതെ , തന്റെ വികാര വിചാരങ്ങളെ ഉള്ളിലൊതുക്കി ഒറ്റപെട്ടന്നവണ്ണം തന്റേതായ ലോകത്ത് കഴിയുന്ന ഇവർ , സൽമയ്ക്ക് അനുകൂലമായ ചില നടപടികൾ സ്വീകരിക്കുന്നുമുണ്ട്.  മിണ്ടാതെ മിണ്ടുന്ന ഈ അയൽക്കാരികളുടെ മനോവ്യഥകളിലും വൈകാരിക വിചാരങ്ങളിലും കൂടിയൊക്കെയാണു ഈ സിനിമയുടെ പ്രമേയം യാഥാര്‍ത്ഥ്യത്തില്‍ വികാസം പ്രാപിക്കുന്നത്. 

ഒരുപാട് സൂത്രപണികളൊന്നുമില്ലാതെ പരത്തി പറഞ്ഞു പോകുന്ന  കഥാസന്ദർഭങ്ങളിൽ ചിലയിടങ്ങിലെങ്കിലും വിശദാംശങ്ങളിലേക്ക് സംവിധായകൻ കടക്കുന്നത് ശ്രദ്ധേയമാണ് . ആദ്യമായി സൽമ അഭിഭാഷകനെ കാണുന്ന സന്ദർഭത്തിൽ അയാൾ  ടിന്നിൽ വരുന്ന ട്യൂണ പോലൊരു മത്സ്യവിഭവം കഴിച്ചു കൊണ്ടിരിക്കുകയാണ് , തീർച്ചയായും അതിൻറെ സുഖകരമല്ലാത്ത ഗന്ധം വിരലുകളിൽ  ഉണ്ടാവും, അതയാൾ മണപ്പിച്ച് നോക്കുന്നുണ്ട് . പിന്നീട് പ്രണയാതുരതയോടെ സൽമയെ  കാണുമ്പോഴൊക്കെയും അയാൾ ബോധപൂർവ്വമല്ലാതെന്നവണ്ണം  സ്വന്തം വിരലുകൾ മണപ്പിക്കുന്നത്പോലുള്ള സീക്വന്‍സുകള്‍ ഉദാഹരണം

പലസ്തീൻ- ഇസ്രയേൽ  മാത്സര്യത്തിന്റെ സങ്കീർണതകളെക്കാളേറെ ഉദ്ധ്യോഗസ്ഥ മേധാവിത്വം അടിച്ചേൽപ്പിക്കുന്ന നിയമങ്ങളും രാഷ്ടീയതീരുമാനങ്ങളും സാധാരണക്കാരനെ എങ്ങിനെയൊക്കെ ബാധിക്കുന്നു എന്ന് ഈ ചിത്രം ചർച്ച  ചെയ്യുന്നു ; അത് പോലെ ഇത്തരം ഒരു വിഷയം ടി.വി. പത്രമാധ്യമങ്ങള്‍ എങ്ങിനെഅവതരിപ്പിക്കുന്നുവെന്നും. സദാചാര പോലീസ് ഇടപെടല്‍ സല്‍മയില്‍ വരുത്തുന്ന മാറ്റങ്ങളും ശ്രദ്ധിക്കപെടും.


മാനുഷികത , കരുണ , സ്നേഹം, അനീതി , ഏകാന്തത , സംരക്ഷണം തുടങ്ങിയ വികാരങ്ങളിലൂടെ കടന്ന് പോകുന്ന കഥാപാത്രങ്ങളിൽ പ്രധാനി സൽമയെ ഹിയാം അബ്ബാസ് എന്ന പലസ്തീൻ നടി വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു.

Lemon Tree  (2008)  "Etz Limon" (original title)

Language:Arabic , Hebrew
Country : Israel, Germany ,France
Director: Eran Riklis
Writers: Eran Riklis , Suha Arraf
Cast: Hiam Abbass , Ali Suliman, Rona Lipaz-Michael , Doron Tavory

ചിത്രങ്ങൾ  : ഇന്റർനെറ്റിൽ നിന്നും

























Template Designed by Douglas Bowman - Updated to New Blogger by: Blogger Team
Modified for 3-Column Layout by Hoctro