19.12.25

ദ ഡോട്ടർ (The Daughter) - 2025

ഇറാനിയൻ സംവിധായകനായ പൗര്യ കകാവന്ദ് (Pourya Kakavand) രചനയും സംവിധാനവും നിർവ്വഹിച്ച 'ദ ഡോട്ടർ' മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളെയും സാമ്പത്തിക പ്രതിസന്ധികൾക്കിടയിലെ മാതൃ-പിതൃത്വത്തെയും കുറിച്ചുള്ള വ്യത്യസ്തമായൊരു അന്വേഷണമാണ്. 

ഇറാനിലെ നിലവിലെ സാമ്പത്തിക തകർച്ചയുടെയും സാമൂഹിക സമ്മർദ്ദങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. നിമ (Nima), മഹ്‌ഷീദ് (Mahshid) എന്നീ ദമ്പതികളാണ് കഥയിലെ പ്രധാനികൾ. കുട്ടികളെ വളർത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഭർത്താവിൻ്റെ നിർബന്ധപ്രകാരം നിമ തൻറെ മാതൃത്വസ്വപ്നങ്ങൾ തൽക്കാലത്തേക്കെങ്കിലും മാറ്റിവെക്കുന്നു.

എന്നാൽ, മാതാപിതാക്കളാകാനുള്ള ആഗ്രഹത്തെ അവർ മറ്റൊരു രീതിയിൽ സാക്ഷാത്കരിക്കുന്നു. തങ്ങളുടെ സ്നേഹത്തിൽ നിന്നും സങ്കൽപ്പത്തിൽ നിന്നും രൂപപ്പെടുത്തിയെടുത്ത ഒരു 'സാങ്കൽപ്പിക മകളെ' അവർ വളർത്താൻ തുടങ്ങുന്നു. ഈ സങ്കൽപ്പലോകം അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും, യാഥാർത്ഥ്യവും സങ്കൽപ്പവും തമ്മിലുള്ള അതിർവരമ്പുകൾ എങ്ങനെ മായുന്നുവെന്നുമാണ് ചിത്രം പറയുന്നത്

ഇറാനിലെ ഇന്നത്തെ സാമ്പത്തിക ചുറ്റുപാടുകൾ സാധാരണക്കാരുടെ ജീവിതത്തെയും സ്വപ്നങ്ങളെയും എങ്ങനെ തകർക്കുന്നുവെന്ന് വ്യക്തമാക്കുന്നതിനൊപ്പം
'ഇമേജിനറി പാരന്റ്ഹുഡ്' (Imaginery Parenthood) എന്ന വേറിട്ട പ്രമേയത്തിലൂടെ മാതാപിതാക്കളാകാനുള്ള മനുഷ്യന്റെ തീവ്രമായ ആഗ്രഹത്തെ സംവിധായകൻ വിശകലനം ചെയ്യുന്നു.
  
കടുത്ത സെൻസർഷിപ്പുകൾക്കും നിയന്ത്രണങ്ങൾക്കും ഇടയിൽ ഇറാനിയൻ സംവിധായകർ എങ്ങനെ സർഗ്ഗാത്മകമായി സംവദിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സൈക്കോളജിക്കൽ ഡ്രാമ ശ്രേണിയിലുള്ള ഈ ചിത്രം. സങ്കൽപ്പങ്ങളെ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്ന മനുഷ്യന്റെ വിങ്ങലുകൾ ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.

ദി കറന്റ്സ് (The Currents) 2025


അർജൻ്റീനിയൻ സംവിധായിക മിലാഗ്രോസ് മുമെന്താലർ (Milagros Mumenthaler) സംവിധാനം ചെയ്ത 'ദി കറന്റ്സ്' ബാഹ്യമായ കാഴ്ചകൾക്കപ്പുറം ഒരു സ്ത്രീയുടെ മനസ്സിന്റെ ആഴങ്ങളിലേക്ക്, പ്രവാഹങ്ങളിലേക്ക് നടത്തുന്ന സഞ്ചാരമാണ്. ടൊറന്റോ, സാൻ സെബാസ്റ്റ്യൻ തുടങ്ങിയ മേളകളിൽ കൈയ്യടി നേടിയ ഈ ചിത്രം, ലീന (Lina) എന്ന ഫാഷൻ ഡിസൈനറുടെ ജീവിതത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്. തന്റെ കരിയർ നേട്ടമായ ഒരു പുരസ്കാരം സ്വീകരിക്കാനായി അവൾ സ്വിറ്റ്സർലൻഡിലെ ജനീവയിലേക്ക് പോകുന്നു. എന്നാൽ അവിടെ വെച്ച് പെട്ടെന്നുണ്ടായ ഒരു ഉൾപ്രേരണയാൽ ലീന മരവിപ്പിക്കുന്ന തണുപ്പുള്ള നദിയിലേക്ക് എടുത്തുചാടുന്നു. (ഇത് വളരെ മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്)

മരണമുഖത്ത് നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ബ്യൂണസ് ഐറിസിലെ വീട്ടിൽ തിരിച്ചെത്തുന്നുണ്ടെങ്കിലും, പഴയ ലീനയായി ജീവിക്കാൻ അവൾക്കാകുന്നില്ല. ആ സംഭവം ഒരു രഹസ്യമായി സൂക്ഷിക്കുന്ന അവളെ, ക്രമേണ വെള്ളത്തോടുള്ള അതിയായ ഭയം (Aquaphobia) വേട്ടയാടുകയും കുളിക്കാൻ പോലും ഭയപ്പെടുന്ന അവസ്ഥയിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു.

ഭർത്താവ് പെഡ്രോയിൽ (Pedro) നിന്നും മകൾ സോഫിയയിൽ (Sofía) നിന്നും അകന്ന്, സ്വന്തം വീട്ടിനുള്ളിൽ തന്നെ ഒരു അപരിചിതയെപ്പോലെ അവൾ മാറുന്നു. നദിയിലെ ഒഴുക്കുപോലെ നിയന്ത്രണാതീതമായ ലീനയുടെ മാനസിക സംഘർഷങ്ങളെയും, അവൾ അനുഭവിക്കുന്ന അസ്തിത്വ പ്രതിസന്ധിയെയും സംവിധായിക വളരെ കയ്യടക്കത്തോടെ ഇതിൽ ആവിഷ്കരിച്ചിരിക്കുന്നു. ഇസബെൽ ഐമി ഗോൺസാലസിന്റെ മികച്ച പ്രകടനം കൂടി ചേരുമ്പോൾ 'ദി കറന്റ്സ്' ഒരു മികച്ച സിനിമാ അനുഭവമായി മാറുന്നു.

മൈ ഫാദേഴ്സ് ഷാഡോ (My Father's Shadow) 2025


നൈജീരിയൻ-ബ്രിട്ടീഷ് സംവിധായകനായ അകിനോള ഡേവിസ് ജൂനിയർ (Akinola Davies Jr.) സംവിധാനം ചെയ്ത ഹൃദയസ്പർശിയായ ചിത്രമാണ് 'മൈ ഫാദേഴ്സ് ഷാഡോ'. 2025-ലെ കാൻ ചലച്ചിത്രോത്സവത്തിൽ പ്രധാന മത്സര വിഭാഗത്തിൽ (Un Certain Regard) പ്രദർശിപ്പിക്കപ്പെട്ട ആദ്യ നൈജീരിയൻ ചിത്രമാണിത്; മാത്രമല്ല ക്യാമറ ഡി ഓർ (Caméra d'Or) സ്പെഷ്യൽ മെൻഷൻ കരസ്ഥമാക്കുകയും ചെയ്തു. 

1993-ലെ നൈജീരിയയിലെ ലാഗോസിലാണ് (Lagos) കഥ നടക്കുന്നത്. മിലിട്ടറി ഭരണത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള നിർണ്ണായകമായ ഒരു മാറ്റത്തിൻ്റെ വക്കിലായിരുന്നു അന്ന് രാജ്യം. റെമി (Remi), അകിൻ (Akin) എന്നീ രണ്ട് സഹോദരങ്ങൾ അവരുടെ മിക്കപ്പോഴും വീട്ടിൽ ഇല്ലാത്ത പിതാവായ ഫോളാറിനോടൊപ്പം (Folarin) നഗരത്തിലേക്ക് ഒരു യാത്ര തിരിക്കുന്നു.
നാല് മാസമായി ലഭിക്കാത്ത ശമ്പളം വാങ്ങാനാണ് ഫോളാറിൻ മക്കളെയും കൂട്ടി നഗരത്തിലെത്തുന്നത്. ഒരു പകൽ നീണ്ടുനിൽക്കുന്ന ഈ യാത്രയിലൂടെ, തങ്ങൾക്ക് അപരിചിതനായ പിതാവിൻ്റെ മറ്റൊരു മുഖം കുട്ടികൾ തിരിച്ചറിയുന്നു. രാഷ്ട്രീയ സംഘർഷങ്ങളും പെട്രോൾ ക്ഷാമവും നഗരത്തെ ശ്വാസം മുട്ടിക്കുമ്പോഴും, പിതാവും മക്കളും തമ്മിലുള്ള ആത്മബന്ധം ഈ യാത്രയിലൂടെ ആഴപ്പെടുന്നു.

സംവിധായകൻ അകിനോള ഡേവിസും സഹോദരൻ വാലെ ഡേവിസും ചേർന്ന് അവരുടെ സ്വന്തം ബാല്യകാല സ്മരണകളെ അടിസ്ഥാനമാക്കിയാണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്, ഇത് ചിത്രത്തിന് വലിയൊരു വൈകാരിക സത്യസന്ധത നൽകുന്നുണ്ട്.

1993-ലെ നൈജീരിയൻ തിരഞ്ഞെടുപ്പ് പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും സിനിമയുടെ പശ്ചാത്തലമായി വരുന്നുണ്ടെങ്കിലും, അത് കുട്ടികളുടെ നിഷ്കളങ്കമായ കാഴ്ചപ്പാടിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നത് സിനിമയ്ക്ക് കൂടുതൽ മിഴിവ് നൽകുന്നു.

ലാഗോസ് നഗരത്തിൻ്റെ തിരക്കും ബഹളവും അതുപോലെതന്നെ നൈജീരിയൻ ഗ്രാമങ്ങളുടെ ശാന്തതയും
അവികസിത പ്രദേശങ്ങളുമൊക്കെ സിനിമാട്ടോഗ്രാഫിയിലൂടെ മനോഹരമായി പകർത്തിയിട്ടുണ്ട്.

'മൈ ഫാദേഴ്സ് ഷാഡോ' വെറുമൊരു കുടുംബചിത്രമല്ല; മറിച്ച് നഷ്ടപ്പെട്ടുപോയ സ്മരണകളുടെയും മാറ്റത്തിൻ്റെ വക്കിലുള്ള ഒരു രാജ്യത്തിൻ്റെയും നേർക്കാഴ്ചയാണ്. പിതൃത്വത്തിൻ്റെ ഭാരവും സ്നേഹത്തിൻ്റെ ആഴവും തിരിച്ചറിയാൻ ആഗ്രഹിക്കുന്ന ഏതൊരു സിനിമാപ്രേമിയും കണ്ടിരിക്കേണ്ട ഒരു കൊച്ചു വലിയ സിനിമയാണിത്.

പിൻകുറിപ്പ്: 
വാഹനങ്ങൾ, പാലങ്ങൾ, റോഡുകൾ, സാമൂഹിക സ്ഥിതി തുടങ്ങിയവയിൽ 1993 ൽ നിന്ന് വലിയ മാറ്റങ്ങൾ ഒന്നും ഞാൻ നൈജീരിയയിൽ എത്തിപ്പെട്ട 2006 ലും ഉണ്ടായിരുന്നില്ലെന്നത് ഈ സിനിമ തന്ന തിരിച്ചറിവാണ്. പത്ത് വർഷത്തെ നൈജീരിയ ജീവിതത്തെ ഒരുപാട് ഓർമ്മിപ്പിച്ചു ഈ സിനിമയിലെ കഥാപാത്രങ്ങളും അവരുടെ ഇടപെടലുകളും സംസാര രീതിയും മറ്റും മറ്റും.
Template Designed by Douglas Bowman - Updated to New Blogger by: Blogger Team
Modified for 3-Column Layout by Hoctro