12.12.09

വീണ്ടും ചലച്ചിത്രോത്സവതിരക്കുകളിലേക്ക് ..


ലോകസിനിമയുടെ നിഴലും വെളിചവും കലർന്ന സെല്ലുലോയ്ഡ്‌ ദൃശ്യങ്ങളിലേക്ക്‌ അനന്തപുരിയുടെ വാതിലുകൾ തുറന്നിട്ടുകഴിഞ്ഞു . 7000 ത്തിലധികംവരുന്ന ഡെലിഗേറ്റുകളുടെയും ലോകത്തിന്റെ നാനാഭാഗത്തു നിന്നുമെത്തിചേർന്ന സിനിമാപ്രവർത്തകരുടെയും പദചലനങ്ങളാവും ഇനിയുള്ള 7 ദിവസങ്ങളിൽ.സിനിമാവിസ്മയങ്ങളേക്കാളുപരി കാമ്പുള്ള സിനിമയെ സ്നേഹിക്കുന്നവരുടെ ഈ കൂട്ടായ്മ 14 വർഷം പിന്നിടുമ്പോൾ സംശയലേശമെന്യേ പറയാം, തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേള ലോകോത്തരനിലവാരം പുലർത്തുന്നുവെന്ന്. സംഘാടകരുടെ പാളിച്ചകൾ ചർച്ചചെയ്യപെടാറുണ്ടെങ്കിലും നല്ലസിനിമകളുടെ കുത്തൊഴുക്കുണ്ടങ്കിൽ പ്രേക്ഷകമനസ്സിൽ പിന്നെ മറ്റൊന്നിനും സ്ഥാനമില്ല.

ഇന്നലെ വൈകിട്ട്‌ നിശാഗന്ധി നിറഞ്ഞുകവിഞ്ഞ പ്രേക്ഷരെ സാക്ഷിനിർത്തി 14 ദീപങ്ങൾ തെളിയിച്ചു കൊണ്ട്‌ ഇത്തവണത്തെ സിനിമാപൂരത്തിനു തുടക്കമായി.ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തിലുള്ള ഈ മേളയുടെ പുതുമയായി പ്രിയ ചലചിത്രകാരൻ മൃണാൾസെന്‌ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സമ്മാനിച്ചുകൊണ്ട്‌ തന്നെ തുടങ്ങാൻ കഴിഞ്ഞത്‌ എടുത്തുപറയേണ്ടതു തന്നെ. ഓസ്കാർ ജേതാവ്‌ റസൂൽ പൂക്കുട്ടി , ഷർമ്മിള ടാഗോർ, മധു, സിബി മലയിൽ തുടങ്ങിയ സിനിമാപ്രവർത്തകരും, കേന്ദ്ര മന്ത്രി ശശി തരൂർ, സംസ്ഥാന മന്ത്രിമാരായ എം.എ ബേബി, ബിനോയ്‌ വിശ്വം,ഫ്രഞ്ച്‌ അംബാസിഡർ, തിരുവനന്തപുരം മേയർ ജയൻ ബാബു തുടങ്ങിയവർ വേദിയിലും, അടൂർ ഗോപാലകൃഷ്ണൻ, തമിഴ്‌ സംവിധായകൻ ചേരൻ തുടങ്ങിയവരുൾപ്പെട്ട പ്രേക്ഷകരും ചേർന്ന ഉദ്ഘാടന ചടങ്ങിനു ശേഷം ബാംഗ്ലൂർ ആഷാങ്ക്‌ അവതരിപ്പിച്ച കലാവിരുന്നുമുണ്ടായി.
ഉദ്ഘാടന ചടങ്ങില്‍ നിന്നും ചില ചിത്രങ്ങള്‍
നിശാഗന്ധി നിറഞ്ഞുകവിഞ്ഞ പ്രേക്ഷകർ

14 ദീപങ്ങൾ തെളിയിച്ചുകൊണ്ട്‌ നടന്ന ഉദ്ഘാടന ചടങ്ങ്‌

മൃണാൾസെൻ, ഷർമ്മിള ടാഗോർ, മധു, റസൂൽ പൂക്കുട്ടി എന്നിവർ ചടങ്ങിൽ പ്രസംഗിക്കുന്നു


ടാഗോർ ചലചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങുന്ന മൃണാൾസെൻ

ഓസ്കാർ അവാർഡ്‌ ജേതാവ്‌ റസൂൽ പൂക്കുട്ടിയെ ആദരിക്കുന്നു

ഷർമ്മിള ടാഗോറിനെ ശശിതരൂർ പൊന്നാടയണിച്ച്‌ ആദരിക്കുന്നു

31.12.06

ഫയര്‍വര്‍ക്സ്‌ വെനസ്‌ഡേ

ഭാവിവരന്റെ ബൈക്കില്‍ , ഒരു ക്ലീനിംഗ്‌ ഏജന്‍സിയുമായി ബന്ധപ്പെട്ട്‌ , നഗരത്തിലേക്ക് വീട്ട്ജോലിക്കായി പോകുന്ന റൗഹി യെന്ന പെണ്‍കുട്ടിയില്‍ നിന്നാണ്‌ അസ്‌ഹര്‍ ഫര്‍ഹാദിയുടെ ഇറാനിയന്‍ ചിത്രം 'ഫയര്‍വര്‍ക്സ്‌ വെനെസ്‌ഡേ' യുടെ തുടക്കം. അവള്‍ എത്തിപ്പെടുന്ന തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ള വീട്ടിലെ ദാമ്പത്യപൊരുത്തക്കേടുകളിലൂടെ ചിത്രം വികാസം പ്രാപിക്കുന്നു.

തലേന്ന് ഭാര്യയുമായി വഴക്കടിച്ച്‌,ജനാലചില്ലു പൊട്ടിച്ചതിന്റെ ഫലമായി കൈയ്യില്‍ ബാന്‍ഡേജ്‌ മായി കഴിയുന്ന കുടുംബനാഥന്‍ മോര്‍ട്ട്‌സെ, ഒപ്പം ഇയാള്‍ക്ക്‌ അടുത്ത ഫ്ലാറ്റിലെ സുന്ദരിയായ ബ്യൂട്ടീഷനുമായി അവിഹിതബന്ധം സംശയിക്കുന്ന ഭാര്യ മൊജാദ്‌. സംശയങ്ങളും ഒളിപ്പിച്ച്‌ വെച്ച വികാരങ്ങളും വിശ്വാസമില്ലായ്മയില്‍ നിന്നുടലെടുക്കുന്ന ഭയവുമൊക്കെ വ്യക്തമാക്കുന്ന ആധുനിക ഇറാനിയന്‍ കുടുംബബന്ധങ്ങളിലെ സ്വരച്ചേര്‍ച്ചയില്ലായ്മ, വിവാഹബന്ധത്തിന്റെ പവിത്രതയെക്കുറിച്ച്‌ മാത്രം സ്വപ്നം കണ്ട്‌ കഴിയുന്ന നാട്ടിന്‍പുറത്ത്‌കാരി റൗഹിയില്‍ ഉണ്ടാക്കുന്ന ആശങ്കകളും വിഹ്വലതകളുമാണ്‌ ചിത്രം ചര്‍ച്ചചെയ്യുന്നത്‌.

റൗഹി വരുന്നതിനു മുന്‍പും പിന്‍പും മൊജാദ്‌ കൂടുതല്‍ സമയവും ചിലവിടുന്നത്‌ ബാത്ത്‌ റൂമിന്റെ ചുവരില്‍ കാതോര്‍ത്ത്‌ ബ്യൂട്ടിഷന്റെ വീട്ടിലെ രഹസ്യങ്ങളിലേക്കാണ്‌.റൗഹിയെ പുരികം ശരിയാക്കാനെന്ന് വ്യാജേന രഹസ്യം ചോര്‍ത്താനായി അവരുടെ പാര്‍ലറിലേക്ക്‌ അയയ്ക്കുന്നുമുണ്ടീ സംശയാലുവായ വീട്ടുകാരി. ഏതാണ്ട്‌ ബന്ധം വേര്‍പെടലിന്റെ വക്കത്തെത്തിനില്‍ക്കുന്ന ഈ കുടുംബം റൗഹിയുടെ ചില ബുദ്ധിപരമായ ഉത്തരങ്ങളിലൂടെ തല്‍ക്കാലത്തേക്കെങ്കിലും സമരസപ്പെടുന്നു.

ഇറാനിയന്‍ ന്യൂ ഇയര്‍ ആഘോഷമായ ഷഹര്‍ ഷന്‍സെ സൂരി (ബുധനാഴ്ചയിലെ കരിമരുന്ന് പ്രയോഗം)യുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഫര്‍ഹാദി, അവസാന ചില രംഗങ്ങളില്‍ കഥാപാത്രങ്ങളെയും സംഭവങ്ങളെയും പശ്ചാത്തലവുമായി കൂട്ടിയിണക്കുന്നു.റൗഹിയെ നേരം വൈകിയതിനാല്‍ ഗ്രാമത്തിലേക്ക്‌ തിരികെയെത്തിക്കാനും, അതിനു മുന്‍പ്‌ മകനെ കരിമരുന്ന്പ്രയോഗം കാണിക്കാന്‍ പാര്‍ക്കിലേക്കും കൊണ്ട്‌പോകുന്നതോടെ മോര്‍ട്ട്‌സെയുടെ ഒളിച്ച്‌ വെച്ച വികാരങ്ങളിലേക്കും വിചാരങ്ങളിലേക്കും നാമെത്തുന്നു.

ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ലാത്ത വിവാഹജീവിതത്തിന്റെ കടുത്ത യാഥാര്‍ത്ഥ്യത്തിലേക്കും, ഒപ്പം ആശങ്കകളിലേക്കും റൗഹിയെ തള്ളിവിടുന്ന ചില സംഭവങ്ങളാണ്‌ പിന്നീട്‌. പക്ഷേ അയാള്‍ ഒരിക്കലും ഈ ജോലിക്കാരിയോട്‌ മോശമായി പെരുമാറുന്നുമില്ല, മാത്രമല്ല, അവളെ സുരക്ഷിതമായി ഗ്രാമാതിര്‍ത്തിയില്‍ കാത്തുനില്‍ക്കുന്ന ഭാവിവരന്റെയരുകിലെത്തിക്കുകയും ചെയ്യുന്നു.

ഇന്നെത്തെ ആധുനിക ടെഹ്‌റാനിലെ സ്ത്രീ-പുരുഷ ബന്ധത്തിന്റെ സംഘര്‍ഷവും, കളങ്കമില്ലാത്ത നാട്ടിന്‍പുറത്ത്‌കാരിയില്‍ ഉടലെടുക്കുന്ന ആശങ്കകളും ചര്‍ച്ചചെയ്യുന്നതിനൊപ്പം വ്യത്യസ്ഥമായ പശ്ചാത്തലമൊരുക്കുന്നതിലൂടെ യുദ്ധത്തിനേക്കാള്‍ കുഴപ്പമാര്‍ന്ന ദൈനംദിന അക്രമങ്ങളിലേക്കും വിരല്‍ചൂണ്ടുവാന്‍ സംവിധായകന്‍ ശ്രമിച്ച്‌കാണുന്നു. ഇതിന്‌ സഹായകമാകുന്നതാണ്‌ ഹുസൈന്‍ ജാഫ്രിയന്റെ ചടുലമാര്‍ന്ന ഛായാഗ്രഹണം. ശരാശരി ഇറാനിയന്‍ സിനിമകളില്‍ നിന്നും വ്യത്യസ്ഥമായി മെലോഡ്രാമയിലേക്ക്‌ ഏതു സമയത്തും നയിക്കപെടാമെന്ന് തോന്നിപ്പിക്കുംവിധം കഥ പറയാന്‍ ശ്രമിച്ചിരിക്കുന്ന ശൈലി ശ്രദ്ധേയമായി തോന്നി.

സീസ്‌ ഫയര്‍ (Cease Fire)



പൂര്‍ണ്ണമായിട്ടല്ലങ്കില്‍ കൂടി യാഥാസ്ഥിതിക മനോഭാവം വെച്ച്‌ പുലര്‍ത്തുന്ന ഒരു യുവാവും , കുറച്ച്‌ ഉയര്‍ന്ന ചിന്താഗതി പുലര്‍ത്തി ജീവിക്കുന്ന യുവതിയും തമ്മിലുടലെടുക്കുന്ന പ്രണയവും, വിവാഹവും, ഒപ്പം വിവാഹജീവിതത്തിന്റെ ഒന്നാം ദിവസം തന്നെ ആരംഭിക്കുന്ന പൊരുത്തക്കേടുകളും സരസമായവതരിപ്പിക്കുന്നു സീസ്‌ ഫയര്‍ എന്ന ചിത്രത്തിലൂടെ ഇറാനിയന്‍ വനിതാ സംവിധായിക തഹ്‌മിനാ മിലാനി.

വനിതാ വിമോചകപ്രസ്ഥാനങ്ങളിലൂടെ ശ്രദ്ധേയയായ മിലാനിയുടെ മുന്‍ചിത്രങ്ങളേപ്പോലെ കടുത്തതല്ലങ്കിലും സ്ത്രീയുടെ ഉയര്‍ന്നതെന്ന് കരുതുന്ന ചിന്താതലം തന്നെയാണിതിലും പ്രതിപാദിക്കുവാന്‍ ശ്രമിച്ച്‌ കാണുന്നത്‌; പക്ഷേ വ്യത്യസ്ഥമായ വിമര്‍ശനാത്മക റൊമാന്റിക്‌ കോമഡിയിലൂടെയാണന്ന് മാത്രം.

ഒരു വലിയ പ്രോജക്റ്റിന്റെ സൂപ്പര്‍വൈസിംഗ്‌ ആര്‍ക്കിടെക്ടായ 'സയ' എന്ന സുന്ദരി, ആ പ്രോജക്റ്റിന്റെ തന്നെ കരാറുകാരന്റെ എഞ്ചിനീയര്‍ ആയ 'യൂസഫ്‌' മായി അടുപ്പത്തിലാകുകയും വിവാഹിതരാകുകയും ചെയ്യുന്നു. രണ്ടാളും വിദ്യാഭ്യാസം, പണം, സൗന്ദര്യം തുടങ്ങിയവയെല്ലാം ധാരാളമായുള്ളവര്‍, പക്ഷേ ദാമ്പത്യത്തിന്റെ ഒന്നാം ദിനം തന്നെ പൊരുത്തക്കേടുകളുമാരംഭിക്കുന്നു. പരസ്പരം വഴക്ക്‌ കൂടി ഓരോന്നായി എറിഞ്ഞുടയ്ക്കുകയും, വസ്ത്രങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയവ നശിപ്പിക്കുകയും ചെയ്യുന്നു.നര്‍മ്മത്തില്‍ പൊതിഞ്ഞ ഈ രംഗങ്ങള്‍, പക്ഷേ പ്രണയത്തിന്റെ വൈകാരിക മുഹൂര്‍ത്തങ്ങളും സമ്മാനിക്കുന്നു.

ബന്ധം വേര്‍പിരിയാന്‍ തീരുമാനിക്കുന്ന സയ വക്കീലിന്റെ അടുത്തേക്ക്‌ പോകുംവഴി, ആ കെട്ടിടത്തില്‍ തന്നെയുള്ള സൈക്യാട്രിസ്റ്റിന്റെ ക്ലിനിക്കില്‍ ചെന്നുപെടുന്നു. അദ്ദേഹത്തിന്റെ ശാന്തസുന്ദരമായ കൗണ്‍സിലിംഗിനിടയില്‍ സയ മുന്‍പ്‌ നടന്ന കാര്യങ്ങള്‍ പറയുന്ന ഫ്ലാഷ്‌ബായ്ക്കിലൂടെയാണ്‌ യൂസഫുമായുള്ള ജീവിതത്തിലെ പൊരുത്തക്കേടുകളും പ്രണയവുമൊക്കെതന്നെ അനാവരണം ചെയ്യുന്നത്‌. ഇതേ സ്ഥലത്ത്‌ യൂസഫും എത്തിപ്പെടുന്നു. ഇരുവരേയും ഗോപ്യമായ കൗണ്‍സിലിംഗിലൂടെ അദ്ദേഹം ഒരുമിപ്പിക്കുവാന്‍ ശ്രമിക്കുന്നു. വേണ്ടുവോളം വിദ്യാഭ്യാസവും ഉയര്‍ന്ന ചിന്താഗതിയുമൊക്കെയുണ്ടങ്കിലും ഉള്ളിന്റെയുള്ളില്‍ ഉറങ്ങികിടക്കുന്ന കുട്ടിത്തമാണ്‌ പ്രശ്നമെന്ന് അയാള്‍ ബോധ്യപ്പെടുത്തികൊടുക്കുന്നു.

സയ യുടെ വീക്ഷണത്തിലൂടെയുള്ള ഫ്ലാഷ്‌ബായ്ക്കായതിനാലാവണം കുടുംബയുദ്ധങ്ങളിലെല്ലാം മേല്‍ക്കോയ്മ നേടുന്നതും അവള്‍ തന്നെ. യൂസഫ്‌ എന്ന കഥാപാത്രം അവളുമായി എപ്പോഴും വഴക്കടിക്കുന്നുവെങ്കിലും പിരിയാനാവാത്ത വിധം പ്രണയത്തിലുമാണ്‌.വളരെ ലഘുവായ കഥാതന്തു , രസകരമായി വികസിപ്പിക്കുവാനും ,വളരെ കുറഞ്ഞകഥാപാത്രങ്ങളിലൂടെ തന്നെ, നര്‍മ്മം ചാലിച്ച്‌ അവതരിപ്പിക്കുവാനും സംവിധായികയ്ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. എങ്കിലും ചിത്രത്തില്‍ മുഴച്ച്‌ നില്‍ക്കുന്നത്‌ തഹ്‌മിന മിലാനിയുടെ ഫെമിനിസ്റ്റ്‌ ആശയങ്ങള്‍ തന്നെയാണ്‌.

സയ യെ അവതരിപ്പിച്ച പുതുമുഖം മഹ്‌നാസ്‌ അഫ്‌ഷര്‍, യൂസഫിനെ അവതരിപ്പിച്ച റേസാ ഗോള്‍സാര്‍ എന്നിവരുടെ അഭിനയചാതുരി ചിത്രത്തിന്‌ രസകരമായ ഒഴുക്ക്‌ നല്‍കുന്നു.ഒപ്പം ചിത്രീകരണം ഇറാനില്‍ തന്നെ നടന്നതോയെന്ന് (?)സംശയിപ്പിക്കുന്ന ചില ഷോട്ടുകളുമായി ക്യാമറചലിപ്പിച്ചിരിക്കുന്ന അലി റേസയും ചിത്രം ആവശ്യപ്പെടുന്ന വൈകാരികവും ചടുലവുമായ പശ്ചാത്തല സംഗീതവുമായി നാസര്‍ അസറും.
Template Designed by Douglas Bowman - Updated to New Blogger by: Blogger Team
Modified for 3-Column Layout by Hoctro