31.12.06

ഫയര്‍വര്‍ക്സ്‌ വെനസ്‌ഡേ

ഭാവിവരന്റെ ബൈക്കില്‍ , ഒരു ക്ലീനിംഗ്‌ ഏജന്‍സിയുമായി ബന്ധപ്പെട്ട്‌ , നഗരത്തിലേക്ക് വീട്ട്ജോലിക്കായി പോകുന്ന റൗഹി യെന്ന പെണ്‍കുട്ടിയില്‍ നിന്നാണ്‌ അസ്‌ഹര്‍ ഫര്‍ഹാദിയുടെ ഇറാനിയന്‍ ചിത്രം 'ഫയര്‍വര്‍ക്സ്‌ വെനെസ്‌ഡേ' യുടെ തുടക്കം. അവള്‍ എത്തിപ്പെടുന്ന തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ള വീട്ടിലെ ദാമ്പത്യപൊരുത്തക്കേടുകളിലൂടെ ചിത്രം വികാസം പ്രാപിക്കുന്നു.

തലേന്ന് ഭാര്യയുമായി വഴക്കടിച്ച്‌,ജനാലചില്ലു പൊട്ടിച്ചതിന്റെ ഫലമായി കൈയ്യില്‍ ബാന്‍ഡേജ്‌ മായി കഴിയുന്ന കുടുംബനാഥന്‍ മോര്‍ട്ട്‌സെ, ഒപ്പം ഇയാള്‍ക്ക്‌ അടുത്ത ഫ്ലാറ്റിലെ സുന്ദരിയായ ബ്യൂട്ടീഷനുമായി അവിഹിതബന്ധം സംശയിക്കുന്ന ഭാര്യ മൊജാദ്‌. സംശയങ്ങളും ഒളിപ്പിച്ച്‌ വെച്ച വികാരങ്ങളും വിശ്വാസമില്ലായ്മയില്‍ നിന്നുടലെടുക്കുന്ന ഭയവുമൊക്കെ വ്യക്തമാക്കുന്ന ആധുനിക ഇറാനിയന്‍ കുടുംബബന്ധങ്ങളിലെ സ്വരച്ചേര്‍ച്ചയില്ലായ്മ, വിവാഹബന്ധത്തിന്റെ പവിത്രതയെക്കുറിച്ച്‌ മാത്രം സ്വപ്നം കണ്ട്‌ കഴിയുന്ന നാട്ടിന്‍പുറത്ത്‌കാരി റൗഹിയില്‍ ഉണ്ടാക്കുന്ന ആശങ്കകളും വിഹ്വലതകളുമാണ്‌ ചിത്രം ചര്‍ച്ചചെയ്യുന്നത്‌.

റൗഹി വരുന്നതിനു മുന്‍പും പിന്‍പും മൊജാദ്‌ കൂടുതല്‍ സമയവും ചിലവിടുന്നത്‌ ബാത്ത്‌ റൂമിന്റെ ചുവരില്‍ കാതോര്‍ത്ത്‌ ബ്യൂട്ടിഷന്റെ വീട്ടിലെ രഹസ്യങ്ങളിലേക്കാണ്‌.റൗഹിയെ പുരികം ശരിയാക്കാനെന്ന് വ്യാജേന രഹസ്യം ചോര്‍ത്താനായി അവരുടെ പാര്‍ലറിലേക്ക്‌ അയയ്ക്കുന്നുമുണ്ടീ സംശയാലുവായ വീട്ടുകാരി. ഏതാണ്ട്‌ ബന്ധം വേര്‍പെടലിന്റെ വക്കത്തെത്തിനില്‍ക്കുന്ന ഈ കുടുംബം റൗഹിയുടെ ചില ബുദ്ധിപരമായ ഉത്തരങ്ങളിലൂടെ തല്‍ക്കാലത്തേക്കെങ്കിലും സമരസപ്പെടുന്നു.

ഇറാനിയന്‍ ന്യൂ ഇയര്‍ ആഘോഷമായ ഷഹര്‍ ഷന്‍സെ സൂരി (ബുധനാഴ്ചയിലെ കരിമരുന്ന് പ്രയോഗം)യുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഫര്‍ഹാദി, അവസാന ചില രംഗങ്ങളില്‍ കഥാപാത്രങ്ങളെയും സംഭവങ്ങളെയും പശ്ചാത്തലവുമായി കൂട്ടിയിണക്കുന്നു.റൗഹിയെ നേരം വൈകിയതിനാല്‍ ഗ്രാമത്തിലേക്ക്‌ തിരികെയെത്തിക്കാനും, അതിനു മുന്‍പ്‌ മകനെ കരിമരുന്ന്പ്രയോഗം കാണിക്കാന്‍ പാര്‍ക്കിലേക്കും കൊണ്ട്‌പോകുന്നതോടെ മോര്‍ട്ട്‌സെയുടെ ഒളിച്ച്‌ വെച്ച വികാരങ്ങളിലേക്കും വിചാരങ്ങളിലേക്കും നാമെത്തുന്നു.

ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ലാത്ത വിവാഹജീവിതത്തിന്റെ കടുത്ത യാഥാര്‍ത്ഥ്യത്തിലേക്കും, ഒപ്പം ആശങ്കകളിലേക്കും റൗഹിയെ തള്ളിവിടുന്ന ചില സംഭവങ്ങളാണ്‌ പിന്നീട്‌. പക്ഷേ അയാള്‍ ഒരിക്കലും ഈ ജോലിക്കാരിയോട്‌ മോശമായി പെരുമാറുന്നുമില്ല, മാത്രമല്ല, അവളെ സുരക്ഷിതമായി ഗ്രാമാതിര്‍ത്തിയില്‍ കാത്തുനില്‍ക്കുന്ന ഭാവിവരന്റെയരുകിലെത്തിക്കുകയും ചെയ്യുന്നു.

ഇന്നെത്തെ ആധുനിക ടെഹ്‌റാനിലെ സ്ത്രീ-പുരുഷ ബന്ധത്തിന്റെ സംഘര്‍ഷവും, കളങ്കമില്ലാത്ത നാട്ടിന്‍പുറത്ത്‌കാരിയില്‍ ഉടലെടുക്കുന്ന ആശങ്കകളും ചര്‍ച്ചചെയ്യുന്നതിനൊപ്പം വ്യത്യസ്ഥമായ പശ്ചാത്തലമൊരുക്കുന്നതിലൂടെ യുദ്ധത്തിനേക്കാള്‍ കുഴപ്പമാര്‍ന്ന ദൈനംദിന അക്രമങ്ങളിലേക്കും വിരല്‍ചൂണ്ടുവാന്‍ സംവിധായകന്‍ ശ്രമിച്ച്‌കാണുന്നു. ഇതിന്‌ സഹായകമാകുന്നതാണ്‌ ഹുസൈന്‍ ജാഫ്രിയന്റെ ചടുലമാര്‍ന്ന ഛായാഗ്രഹണം. ശരാശരി ഇറാനിയന്‍ സിനിമകളില്‍ നിന്നും വ്യത്യസ്ഥമായി മെലോഡ്രാമയിലേക്ക്‌ ഏതു സമയത്തും നയിക്കപെടാമെന്ന് തോന്നിപ്പിക്കുംവിധം കഥ പറയാന്‍ ശ്രമിച്ചിരിക്കുന്ന ശൈലി ശ്രദ്ധേയമായി തോന്നി.

No comments:

Template Designed by Douglas Bowman - Updated to New Blogger by: Blogger Team
Modified for 3-Column Layout by Hoctro