ലോകസിനിമയിലെ 'അതിജീവനത്തിന്റെ പ്രതീകം' എന്ന് വിശേഷിപ്പിക്കാവുന്ന സംവിധായകനാണ് ഇറാനിയൻ മാസ്റ്റർ ജാഫർ പനാഹി (Jafar Panahi). സിനിമ ചെയ്യരുതെന്ന് ഭരണകൂടം വിലക്കിയാലും, വീടിന് പുറത്തിറങ്ങരുതെന്ന് കൽപിച്ചാലും തന്റെ ക്യാമറക്കണ്ണുകൾ പൂട്ടിവെക്കാൻ അദ്ദേഹം തയ്യാറല്ല എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് 30-ാമത് ഐ.എഫ്.എഫ്.കെയിൽ (IFFK 2025) നിറഞ്ഞ് കവിഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിച്ച 'ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്'
ഇറാനിലെ വഴിവിളക്കുകൾ പോലും പ്രകാശിക്കാത്ത ഇരുളടഞ്ഞ റോഡിൽ നടക്കുന്ന സാധാരണമായ ഒരു അപകടത്തെ ആസ്പദമാക്കിയാണ് സിനിമ വികസിക്കുന്നത്. ഇറാനിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ, ഒരു ചെറിയ അപകടം എങ്ങനെയാണ് വലിയൊരു സാമൂഹിക സ്ഫോടനമായി മാറുന്നതെന്നും അതിന് പിന്നിലെ അധികാരത്തിന്റെ ഇടപെടലുകൾ എങ്ങനെയെന്നും പനാഹി അന്വേഷിക്കുന്നു. "അതൊരു വെറും അപകടമായിരുന്നു" എന്ന ന്യായീകരണത്തിന് പിന്നിൽ ഭരണകൂടം ഒളിപ്പിച്ചുവെക്കുന്ന സത്യങ്ങളെ പനാഹി തന്റെ തനതായ ശൈലിയിൽ പുറത്തെടുക്കുന്നു.
ഇറാനിലെ രാഷ്ട്രീയ തടവറകളിൽ പീഡിപ്പിക്കപ്പെട്ടവരുടെ നോവിക്കുന്ന ഓർമ്മകളിലേക്കുള്ള സഞ്ചാരമാണിത്; ഒരു ചെറിയ യാദൃശ്ചികതയിൽ തുടങ്ങി, ഞെട്ടിക്കുന്ന സത്യങ്ങളിലേക്ക് വികസിക്കുന്ന ഗംഭീരമായ ഒരു പ്രതികാര കഥയും. നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങളിൽ പോലും അടങ്ങിയിരിക്കുന്ന രാഷ്ട്രീയത്തെയും മനുഷ്യാവകാശ പ്രശ്നങ്ങളെയും ഈ ചിത്രം കൃത്യമായി തൊട്ടുപോകുന്നുമുണ്ട്.
ഗർഭിണിയായ ഭാര്യയോടും ചെറിയ മകളോടൊപ്പം രാത്രിയിൽ കാറോടിച്ചു പോകുമ്പോൾ അബദ്ധത്തിൽ ഒരു ചെറു ജീവിയെ ഇടിച്ചു കൊല്ലുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. പിന്നീട് കാർ നിന്ന് പോകുന്നു, അത് ശരിയാക്കാൻ സഹായം തേടിയ ഡ്രൈവറുടെ നടത്തയുടെ ശൈലിയും, പ്രത്യേക ശബ്ദവും കേട്ട് ആ ഷോപ്പിലെ മറ്റൊരു ജീവനക്കാരനായ വാഹിദ് വർഷങ്ങൾക്ക് മുമ്പ് ജയിലിൽ തന്നെയുൾപ്പെടെയുള്ളവരെ ക്രൂരമായി പീഡിപ്പിച്ചിരുന്ന ഇഖ്ബാൽ (Peg leg) എന്ന ഉദ്യോഗസ്ഥനാണതെന്ന് തിരിച്ചറിയുന്നു അയാളെ തട്ടിക്കൊണ്ട് പോയി ജീവനോടെ കുഴിച്ചു മൂടാൻ ശ്രമിക്കുന്നതിനിടയിൽ വാഹിദിനുണ്ടാകുന്ന ചില സംശയങ്ങളും അത് ദൂരീകരിക്കാൻ നടത്തുന്ന ശ്രമങ്ങളും വളരെ രസകരമായും എന്നാൽ നമ്മുടെ ഉള്ളിലേക്ക് ആ യാഥാർത്ഥ്യങ്ങളുടെ പൊള്ളലേൽക്കും വിധവുമാണ് ചിത്രീകരിച്ചിരിക്കുന്നത്.
വേട്ടക്കാരനെ കൈകാര്യം ചെയ്യുന്നതിനിടയിലും അയാളുടെ കുടുംബത്തിലേക്ക് തന്നെ ഇരകളുടെ മനുഷ്യത്വപൂർണമായ ഇടപെടലുകൾ ശ്രദ്ധേയമാണ്. വേട്ടക്കാരനും ഇരയും തമ്മിലുള്ള അധികാര സമവാക്യങ്ങളെ പനാഹി ഇതിൽ തകിടം മറിക്കുകയും ഇഖ്ബാൽ എന്ന കഥാപാത്രത്തിലൂടെ ഭരണകൂടത്തിന്റെ ക്രൂരമായ മുഖത്തെ വരച്ചുകാട്ടുകയും ചെയ്യുന്നുണ്ട്.
30-ാമത് ഐ.എഫ്.എഫ്.കെയിൽ ഈ ചിത്രം പ്രദർശിപ്പിച്ചപ്പോൾ അത് വെറുമൊരു സിനിമാ പ്രദർശനം മാത്രമായിരുന്നില്ല, ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ജാഫർ പനാഹിയോടുള്ള കേരളത്തിലെ സിനിമാപ്രേമികളുടെ ഐക്യദാർഢ്യം കൂടിയായിരുന്നു.
ജാഫർ പനാഹി ലോകത്തോട് വീണ്ടും വിളിച്ചുപറയുന്നു — "എന്നെ നിങ്ങൾക്ക് തടയാം, പക്ഷേ എന്റെ സിനിമകളെ തടയാനാവില്ല."

No comments:
Post a Comment